Tuesday, September 28, 2010

ആദര്‍ശവാദത്തിന്റെ മരണം

മാധവിക്കുട്ടിയുടെ 'മീനാക്ഷിയമ്മയുടെ മരണം'എന്ന കഥ ഒരു ആദര്‍ശവാദിയുടെ ജീവിതാന്ത്യത്തെയാണ്‌ ചിത്രീകരിക്കുന്നത്‌ മീനാക്ഷിയമ്മ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അചഞ്ചലമായി വിശ്വസിച്ച്‌ ജീവിതം നയിച്ചവളാണ്‌.. മഹാത്മജി ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍, മീനാക്ഷിയമ്മ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന്‌ ഊരിക്കൊടുത്തു. പിന്നെ, ഒരിക്കലും സ്വര്‍ണ്ണം ധരിച്ചിട്ടില്ല. പതിനഞ്ചാം വയസ്സില്‍ ഖദര്‍ ഉടുത്തു തുടങ്ങി. എണ്‍പത്തേഴാം വയസ്സിലും ഖദര്‍ തന്നെ വേഷം. നാടിന്റെ അഭിമാനമായി, ഗാന്ധിയന്‍ ആദര്‍ശവാദത്തിന്റെ പ്രതീകമായി നാട്ടിലെ പ്രമാണികളുടെ വാക്കുകളിലൂടെ നായിക അവതരിപ്പിക്കപ്പെടുന്നു. നായികയുടെ ആദര്‍ശം സാമാന്യം ദീര്‍ഘമായി തന്നെ കഥയില്‍ വിസ്തരിക്കപ്പെടുന്നുണ്ട്‌.


ഇപ്പോള്‍, മീനാക്ഷിയമ്മ മരിച്ചുകൊണ്ടിരിക്കുകയാണ്‌. ഇനി രക്ഷപ്പെടില്ല. ശ്വാസത്തിന്റെ തൊടങ്ങിക്കഴിഞ്ഞു. ഇഹലോകത്തോടുളള എല്ലാ കെട്ടുകളും അഴിയുകയാണ്‌. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു വേണ്ടി പച്ച ജാക്കറ്റും ആഭരണങ്ങളും ഉപേക്ഷിച്ചവള്‍, മനസ്സിന്റെ ഉള്ളിന്റെയുളളില്‍ അവയെ എപ്പോഴും അഭിലഷിച്ചിരുന്നു. അടക്കിപ്പിടിച്ച ഈ മോഹങ്ങള്‍ പുറത്തേക്ക്‌ പ്രവഹിക്കുകയാണ്‌.


വല്യമ്മയ്ക്ക്‌ എന്താ മോഹം?
രമണി ചോദിച്ചു രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
പച്ച ജാക്കറ്റിടാന്‍ മോഹാ.
രോഗിണി മന്ത്രിച്ചു. ...
വല്യമ്മയ്ക്ക്‌ എന്താ വേണ്ടത്?
എന്തു വേണമെങ്കിലും തരാം.
പാലയ്ക്കാ മോതിരം രോഗിണി പറഞ്ഞു.
മീനാക്ഷിയേടത്തിക്ക്‌ വല്ലതും വേണോ
അപ്പുക്കുട്ടന്‍ നായര്‍ സസ്നേഹം ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ ജ്വലിച്ചു.
അവരുടെ ചുണ്ടുകള്‍ വിറച്ചു.
പച്ച ജാക്കറ്റ്‌. പാലയ്ക്കാമോതിരോം. പിന്നെ ഒന്നും വേണ്ട.


മീനാക്ഷിയമ്മയുടെ ആദര്‍ശജീവിതത്തെക്കുറിച്ച്‌ അറിയാവുന്ന നാട്ടുകാര്‍ക്ക്‌ ഇത്‌ പിച്ചും പേയും പറച്ചിലായി തോന്നുന്നു. എന്നാല്‍, മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന അഭിലാഷപ്രകടനങ്ങളാണിതെന്നു്‌ കഥാകാരിയിലൂടെ വായനക്കാര്‍ ഉറപ്പിക്കുന്നു. മീനാക്ഷിയമ്മയെന്ന ആദര്‍ശവാദിയുടെ മരണം അവരുടെ ആദര്‍ശവാദത്തിന്റെ മരണമായി തീരുന്നു. ആദര്‍ശവാദികള്‍ മരിക്കുതിനു മുമ്പേ അവരുടെ ആദര്‍ശവാദം മരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇത്‌ കഥയിലെ അനുഭവം മാത്രമല്ല. യഥാര്‍ത്ഥ ജീവിതത്തിലും: ഭേദങ്ങളോടെ, ഈ അനുഭവമുണ്ട്‌. ഈ അനുഭവത്തിനു സാക്ഷി പറയാന്‍ വളരെയേറെ പേരുണ്ടാകും. ആദര്‍ശമെന്ന വാക്ക്‌ കഥയിലൊരിടത്തും ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, ഇത്‌ ആദര്‍ശവാദത്തെ ആക്രമിക്കാന്‍ എഴുതപ്പെട്ട കഥയാണെന്ന്‌ നിരൂപിക്കാവുന്നതാണ്‌.


കേവലമൂല്യങ്ങളെക്കുറിച്ചുളള സങ്കല്പനങ്ങളില്‍ മുഴുകിയിരിക്കുന്ന ആദര്‍ശവാദി തനിക്കുവേണ്ടി ഒരു സവിശേഷലോകം നിര്‍മ്മിച്ചെടുക്കുന്നു. ഈ അന്തര്‍ലോകത്തില്‍ യഥാര്‍ത്ഥ ലോകത്തിന്റെ ചലനനിയമങ്ങള്‍ അന്യമായി മാറിനില്‍ക്കുന്നു. ആദര്‍ശവാദത്തിന്റെ ഈ സവിശേഷലോകം ഒരു തടവറയാണ്‌. ആദര്‍ശവാദി ഈ തടവറയ്ക്കുളളില്‍ സ്വയം അടച്ചിടുന്നു. സ്വയം വരിച്ച പാരതന്ത്ര്യത്തിന്റെ സഹനത്തിലൂടെ ദിവ്യത്വം പ്രഖ്യാപിക്കുന്നു. ചില ആദര്‍ശവാദികളില്‍ അഹന്ത നിറഞ്ഞുനില്‍ക്കുന്നതും നാം അറിയുന്നുണ്ട്‌. അയവില്ലാത്ത ഒരു മനോഘടന തനിയെ രൂപം കൊളളുന്നു. അതിസ്വകാര്യതയുടേയും മസോക്കിസത്തിന്റേയും മൂലകങ്ങളെ പ്രദര്‍ശിപ്പിക്കുന്നു.


ആദര്‍ശവാദിയുടെ അന്തര്‍ലോകത്തോട്‌ യഥാര്‍ത്ഥ ലോകവും അവിടുത്തെ ജീവിതവും യോജിക്കുന്നില്ല. അയാള്‍ പുറമേ കാണുന്നതെല്ലാം തന്റെ സവിശേഷലോകത്തിന്റെ വിപരീതമാണ്‌. എന്നാല്‍, ബാഹ്യലോകവുമായി പ്രതിപ്രവര്‍ത്തിക്കാതിരിക്കാന്‍ അയാള്‍ക്കു കഴിയില്ല. അയാളുടെ ജീവിതത്തെ നയിക്കുന്നത്‌ ബാഹ്യലോകവും അതിനോടുളള പ്രതിപ്രവര്‍ത്തനങ്ങളുമാണ്‌. ചിലപ്പോഴെങ്കിലും, പുറത്ത്‌ സ്വാതന്ത്ര്യത്തിന്റെ ആഘോഷം നടക്കുന്നതായി അയാള്‍ക്ക്‌ അനുഭവപ്പെടുന്നു. സ്വയം തീര്‍ത്ത തടവറയുടെ അഴികള്‍ ഭേദിക്കാനുളള അഭിലാഷം മനസ്സിന്റെ ഏതോ കോണില്‍ ഉദിക്കുന്നു. ആദര്‍ശം ഈ മോഹത്തെ അടിച്ചമര്‍ത്തുന്നു. അടിച്ചമര്‍ത്തപ്പെടുന്തോറും ഉപബോധത്തില്‍ ഇത്‌ എത്രയോ മടങ്ങായി ശക്തിപ്പെടുന്നു. മീനാക്ഷിയമ്മയുടെ പിച്ചും പേയും പറച്ചിലില്‍ നാം കേള്‍ക്കുന്നത്‌, ഒരു ആദര്‍ശവാദിയുടെ ഉപബോധമനസ്സിലെ ആഗ്രഹങ്ങളാണ്‌. ഇഹലോകത്തിലെ കെട്ടുകള്‍ അഴിയുമ്പോള്‍ ആദര്‍ശത്തടവറയുടെ അഴികളും നിലംപതിക്കുകയാണ്‌.


നമ്മുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക ജീവിതത്തില്‍ കാണുന്ന ആദര്‍ശപൊങ്ങച്ചങ്ങളെ നോക്കി പരിഹസിക്കുന്ന കഥയാണിത്‌. കഥയിലെ ആദര്‍ശവാദിയായ നായികയ്ക്കെതിരെ പരിഹാസം നിറഞ്ഞ കൂര്‍ത്ത വാക്കുകള്‍ എഴുതപ്പെടുന്നില്ലെന്നത്‌ ശരിയാണ്‌. മീനാക്ഷിയമ്മയുടെ ജീവിതത്തെ ആദരവും സഹതാപവും കൂട്ടിക്കലര്‍ത്തിയ മനോഭാവത്തോടെയാണ്‌ കഥാകാരി നോക്കിക്കാണുന്നതെന്നും പറയാം. എന്നാല്‍, ആദര്‍ശവാദത്തിന്റെ നിസ്സഹായതകളെ കുറിച്ച്‌ ഈ കഥ പറഞ്ഞു തരുന്നു. അതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്നു്‌ തെളിച്ചു പറയുന്നു. ബാഹ്യയാഥാര്‍ഥ്യത്തോട്‌ ചേരുമ്പോള്‍ കഥ ഉല്‍പാദിപ്പിക്കുന്ന പാഠം ആദര്‍ശവാദത്തിന്റെ നാട്യങ്ങള്‍ക്കെതിരെയാണ്‌. ആദര്‍ശവാദത്തിന്റെ നിഷ്ഫലതയെ കാരുണ്യലേശമന്യേ തെളിച്ചു കാണിക്കാന്‍ കഥാകാരിക്കു കഴിയുന്നു. ആദര്‍ശവാദത്തിനെതിരായ ഈ ആഖ്യാനം മൂല്യബോധചിന്തകളെ അനാദരിക്കുന്നതല്ല. മൂല്യങ്ങളെ കേവലമായി കാണുന്ന വീക്ഷണത്തെയാണ്‌ അത്‌ ആക്രമിക്കുന്നത്‌. ആദര്‍ശം മനുഷ്യനും പ്രകൃതിക്കും ജീവിതത്തിനും വേണ്ടിയാകുന്നതിനു പകരം ഇവ മൂന്നും ആദര്‍ശത്തിനു വേണ്ടിയായിത്തീരുന്ന അവസ്ഥയാണിത്‌. മീനാക്ഷിയമ്മയുടെ മരണം രചിക്കാന്‍ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിരിക്കുന്ന ഒരാള്‍ക്കു മാത്രമേ കഴിയൂ.


ഇത്‌ തനിക്കറിയുമായിരുന്ന കഥ തന്നെയെന്നു വായനക്കാരന്‌ തോന്നിയേക്കാം. അത്‌ ശരിയുമാണ്‌. പലര്‍ക്കും അറിയാവുന്ന കഥ പലരുടേയും മനസ്സില്‍ അവരറിയാതെ വ്യവസ്ഥയുടെ രാഷ്ട്രീയബോധം രൂപപ്പെടുത്തിയെടുത്ത കഥയെ കണ്ടെടുക്കുകയാണ് കഥാകാരി ചെയ്തത്.(അതിന്‌ അവരുടെ ജീവിതാനുഭവങ്ങള്‍ കൂടി കാരണമായിട്ടുണ്ടാകാം.) വായ്മൊഴിയിലൂടെ കഥ അവതരിപ്പിക്കപ്പെടുന്നുവെന്നതു തന്നെ കഥാകാരിയും ഇതു പറഞ്ഞു കേട്ടിരുന്നുവെന്നതിന്റെ സൂചനയാണ്‌. ഒരു പക്ഷേ, മാധവിക്കുട്ടിയുടെ സാഹിത്യസൃഷ്ടിയെ അതിവര്‍ത്തിച്ചു കൊണ്ടു വായ്മൊഴിയിലൂടെ ഈ കഥ
ഇനിയും പ്രചരിക്കുകയും ചെയ്യും. ഒരു സാഹിത്യസൃഷ്ടിക്കു ലഭിക്കാവുന്ന വലിയ ഒരു ബഹുമതിയാണിത്‌. ക്ലാസിക്കല്‍ പാരമ്പര്യത്തോട്‌,
വിദൂരമെങ്കിലും പരിഗണനീയമായ ഒരു ബന്ധം ഈ ആഖ്യാനം പുലര്‍ത്തുന്നു.


എന്നാല്‍, ആദര്‍ശവാദത്തെ ആക്രമിക്കുന്ന കഥാകാരി യാഥാര്‍ത്ഥ്യത്തിന്റെ ഒരു പാഠം മാത്രമാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്‌ വ്യവസ്ഥയുടെ പ്രത്യയശാസ്ത്ര നിര്‍മ്മിതിയെ സഹായിക്കുന്നുമുണ്ട്‌. ആദര്‍ശവാദത്തിനെതിരായ ആക്രമണം അബോധപൂര്‍വ്വം രാഷ്ട്രീയത്തിലെ ധനാത്മകമൂല്യങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങളുടെ ചരിത്രത്തെ ന്യൂനീകരിക്കുന്നു. സമകാല രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകളെ നോവിക്കാതിരിക്കുന്നു. വ്യവസ്ഥയുടെ സ്വാംശീകരണ തന്ത്രങ്ങള്‍ക്ക്‌ കഥാകാരിയും കീഴ്പ്പെടുന്നതിന്റെ തെളിവാണിത്‌; വിശുദ്ധമായ സാഹിത്യം നിലനില്‍ക്കുന്നില്ലെന്നതിന്റേയും.

വിജ്ഞാനകൈരളിയില്‍ പ്രസിദ്ധീകരിച്ചത്

Thursday, September 23, 2010

എനിക്കും മരണമുണ്ട്

മനുഷ്യകേന്ദ്രിതമായ ദര്‍ശനങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ പാശ്ചാത്യലോകമാണ്. മുതലാളിത്തവും വ്യാവസായിക വിപ്ലവവും ശാസ്ത്രവിപ്ലവങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ആധുനികത മതദര്‍ശനങ്ങള്‍ക്കു കനത്ത പ്രഹരങ്ങളേല്പിക്കുകയും ദൈവത്തിന്റെ മരണം പ്രഖ്യാപിക്കുകയും ചെയ്തുവല്ലോ. ദൈവത്തിന്റെ മരണത്തില്‍ കേന്ദ്രകര്‍ത്തൃസത്തയുടെ മരണം കൂടി ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും ആ രൂപത്തില്‍ അതിനെ മനസ്സിലാക്കാന്‍ അന്നു കഴിയുമായിരുന്നില്ല. മതദര്‍ശനങ്ങളും ദൈവങ്ങളും നിഷ്ക്കാസിതമായ ലോകത്ത് മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ട് ഉദാരദര്‍ശനങ്ങള്‍ക്ക് ആധുനികത രൂപം നല്കി. ഈ പ്രക്രിയക്ക് ആധുനികശാസ്ത്രം നല്കിയ ആത്മവിശ്വാസം അപാരമായിരുന്നു. പ്രപഞ്ചത്തിലെ ഓരോ കണികയുടേയും ഭാവി പ്രവചിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് ന്യൂട്ടോണിയന്‍ ഭൌതികം ലോകത്തിനു നല്കിയത്. മതദര്‍ശനങ്ങള്‍ക്കു പകരം കാരണയുക്തി സ്ഥാപിക്കപ്പെട്ടു. തന്റെ അധിപന്‍ താന്‍ തന്നെയാണെന്നു മനുഷ്യന്‍ സ്ഥാപിക്കണമെന്ന് ആധുനികതക്ക് ഉറപ്പുണ്ടായിരുന്നു. മുതലാളിത്തത്തിനെതിരെ രൂപം കൊണ്ട വിമോചനദര്‍ശനങ്ങള്‍ പാശ്ചാത്യആധുനികതയുടെ പരിമിതികളേയും ആന്തരിക വൈരുദ്ധ്യങ്ങളേയും പുറത്തു കൊണ്ടു വന്നിരുന്നുവെങ്കിലും പില്ക്കാലത്തു രൂപം കൊണ്ട യാന്ത്രികവ്യാഖ്യാനങ്ങള്‍ ഈ വിമോചനദര്‍ശനങ്ങളെ തന്നെ പാശ്ചാത്യയുക്തിയുടെ ബന്ധനത്തില്‍ അകപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. ഈ വിമോചനദര്‍ശനങ്ങള്‍ തന്നെ കേവലമനുഷ്യകേന്ദ്രിതമായ നിലപാടുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തികച്ചും യാന്ത്രികഭൌതികവാദപരമായ സമീപനങ്ങളിലേക്കാണ് ഇവ എത്തിപ്പെട്ടത്. ഇങ്ങനെ, പാശ്ചാത്യയുക്തിക്കെതിരെ പാശ്ചാത്യലോകം തന്നെ ഉയര്‍ത്തിയെടുത്ത വിമര്‍ശനങ്ങള്‍ യാന്ത്രികവും വികലവുമാക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യയടക്കം കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ള രാജ്യങ്ങളിലേക്ക് ഈ വിമോചനാദര്‍ശങ്ങള്‍ കടന്നുവരുന്നത്. യഥാര്‍ത്ഥത്തില്‍, ഇന്ത്യയെ പോലുള്ള കൊളോണിയല്‍ രാജ്യങ്ങളില്‍ മിക്കവാറും പ്രചരിച്ചതും സ്ഥാപിക്കപ്പെട്ടതും ഇന്ത്യയിലെ വിമോചനകാംക്ഷകളുള്ള എഴുത്തുകാരേയും ബുദ്ധിജീവികളേയും സ്വാധീനിച്ചതും യാന്ത്രികമായ വീക്ഷണങ്ങളായിരുന്നു. മലയാളത്തില്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ 'എനിക്കു മരണമില്ല' എന്ന കവിതയെ അടിസ്ഥാനപ്പെടുത്തി ഈ വസ്തുതകളുടെ അവലോകനത്തിനുള്ള ശ്രമമാണ് ഈ ലേഖനം. മനുഷ്യകേന്ദ്രിതമായ വീക്ഷണങ്ങളെ പരമകോടിയില്‍ പ്രതിഷ്ഠിച്ചു സ്തുതിക്കുന്ന ഒരു കവിതയാണിത്. വായനക്കാരനു നേരിട്ടു സംവദിക്കാന്‍ കഴിയുന്ന രീതിയില്‍ മനുഷ്യന്റെ സ്നേഹത്തിലും സര്‍ഗശേ‍ഷിയിലുമുള്ള വാഴ്ത്തുകള്‍ ഈ കവിതയിലുണ്ട്. ഇതിന്നപ്പുറം, തനിക്കു സഹൃദയനിലേക്കു പകരാനുള്ള ആശയത്തെ അവതരിപ്പിക്കുന്നതിനു കവി ഉപയോഗിക്കുന്ന രൂപകങ്ങളിലാണ് ഇവിടെ ശ്രദ്ധ. കവിയുടെ അബോധത്തേയും പ്രത്യയശാസ്ത്രത്തേയും അനാവരണം ചെയ്യാന്‍ ഇതു സഹായിക്കും.


കുതിരപ്പുറത്ത് ചാട്ടവാറുമായി സഞ്ചരിക്കുന്നവന്റെ ചിത്രത്തോടെയാണ് കവിത ആരംഭിക്കുന്നത്. ഒരു അധികാരിയുടെ, മഹാരാജാവിന്റെ, പോരാളിയുടെ, മര്‍ദ്ദകന്റെ രൂപത്തോടാണ് ഇതിനു സാമ്യം. അവന്‍ ജേതാവായിരിക്കുന്നു. വിജയഭേരി മുഴക്കി സഞ്ചരിക്കുന്ന അവന്റെ കുതിരയുടെ കുളമ്പടികള്‍ കേട്ട് അണ്ഡകടാഹങ്ങള്‍ നടുങ്ങുന്നു. അണ്ഡകടാഹങ്ങളെ പേടിപ്പിക്കുന്ന വിജയം ഈ പോരാളി നേടിയിരിക്കുന്നു. ഭൂമിയില്‍നിന്നും വളരെയകലെ കത്തുന്ന താരകത്തിനുപോലും ഇതു വിളര്‍ച്ചയുണ്ടാക്കുന്നു. താരകം ശുഷ്ക്കമായിരിക്കുന്നു. ശാസ്ത്രം നല്കിയ അനുഗ്രഹങ്ങളാണ് ഈ പോരാളിയെ വിജയിയാക്കുന്നത്. വയലാര്‍ രാമവര്‍മ്മ കവിതയിലൂടെ വരച്ചിട്ട ഈ വിജയിയുടെ ചിത്രം, മനുഷ്യകേന്ദ്രിതമായ ദര്‍ശനങ്ങളുടെ സംഭാവനയായിരുന്നു. കവിതയില്‍ മനുഷ്യാദ്ധ്വാനത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. മനുഷ്യന്‍ സത്യസൌന്ദര്യങ്ങളെ നെഞ്ചേറ്റുന്നതായി പറയുന്നുണ്ട്. ഇങ്ങനെയൊക്കെയാകുമ്പോഴും ഈ ആഖ്യാനത്തില്‍ പ്രത്യക്ഷപ്പെട്ട ചാട്ടവാര്‍ ചുഴറ്റുന്ന അധികാരിയുടേയും മര്‍ദ്ദകന്റെയും ഭാവങ്ങള്‍, പാശ്ചാത്യയുക്തി സൃഷ്ടിച്ചെടുത്ത മനുഷ്യകേന്ദ്രിതമായ വ്യവസ്ഥക്കുളളിലാണ് നിലകൊളളുന്നത്. എല്ലാം മനുഷ്യനു വേണ്ടിയാകുന്ന ഈ മനുഷ്യകേന്ദ്രവ്യവസ്ഥയില്‍ മറ്റൊന്നും, ഇതര ജീവജാലങ്ങള്‍ പോലും, പരിഗണിക്കപ്പെടുന്നതേയില്ല. പ്രകൃതി ഇവിടെ മനുഷ്യനു കീഴ്പ്പെട്ട പ്രകൃതിയാകുന്നു. മനുഷ്യേതരപ്രകൃതി മനുഷ്യനു കീഴടങ്ങി നില്‍ക്കേണ്ടതും മനുഷ്യന്റെ ഉപയോഗത്തിനുളളതും മാത്രമായി മാറുന്നു. പ്രകൃതിയുടെ മൂല്യം ഉപയോഗമൂല്യം മാത്രം എന്നു വിധിക്കപ്പെടുന്നു. സമഗ്രവും സമതുലിതവുമായ ഒരു ചിന്തയില്‍ നിന്നായിരുന്നില്ല, മനുഷ്യന്‍ എന്ന ഗണത്തെ കേവലമായി പ്രതിഷ്ഠിക്കുന്ന വളരെ ഏകപക്ഷീയമായ ഒരു ചിന്തയില്‍ നിന്നാണ് ഈ ദര്‍ശനം രൂപം കൊളളുന്നത്. അതിന് മുതലാളിത്തത്തിന്റെ ഉല്പാദനവ്യവസ്ഥയുമായി ബന്ധമുണ്ടായിരുന്നു. ഏതിലും കുടികൊളളുന്ന വൈരുദ്ധ്യത്തെ ഏകപക്ഷീയതയുടെ ചിന്തക്ക് ഉള്‍ക്കൊളളാന്‍ കഴിയില്ല. വൈരുദ്ധ്യങ്ങളെ കണ്ടെത്തുകയും പരിഗണിക്കുകയും ചെയ്യാത്ത ചിന്തക്ക് വൈരുദ്ധ്യങ്ങളുടെ ശത്രുതാഭാവങ്ങളെ കുറിച്ചോ ഐക്യത്തെ കുറിച്ചോ ആലോചിക്കേണ്ടതുമില്ല. അത് കേവലസത്യത്തെ കുറിച്ചുളള നിലപാടുകളിലേക്ക് എത്തിച്ചേരുന്നു. കേവലസത്യസങ്കല്പനം ഇപ്പോള്‍ ദൈവസത്യസങ്കല്പനത്തില്‍ നിന്നുമാറി മനുഷ്യസങ്കല്പനമായി എന്നുമാത്രം. ഇത് ചിന്താലോകത്ത് സവിശേഷമായ ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. ദൈവത്തെ മാറ്റി മനുഷ്യനെ പ്രതിഷ്ഠിക്കുന്ന അവസ്ഥ, മനുഷ്യനെ ദൈവമാക്കുന്ന അവസ്ഥ തന്നെയാണ്. അതുകൊണ്ടാണ്, ദേവരൂപത്തില്‍ അല്ലെങ്കില്‍ രാജാവിന്റെ രൂപത്തില്‍ വയലാറിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നത്.


ഓരോ അവസ്ഥയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യങ്ങളെ കാണുന്നവര്‍ക്ക് ധനാത്മകതയെ കുറിച്ച് അറിയുമ്പോള്‍തന്നെ ഋണാത്മകത പ്രത്യക്ഷമാകും. ദ്രവ്യത്തെ കുറിച്ച് അറിയുമ്പോള്‍തന്നെ പ്രതിദ്രവ്യത്തെ കുറിച്ചുളള ധാരണ രൂപപ്പെടും. ഇവര്‍ സാന്നിദ്ധ്യത്തെ കുറിച്ചു പറയുമ്പോള്‍തന്നെ അസാന്നിദ്ധ്യത്തെ കുറിച്ചും പറയും. വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍പോലും ഇരുളിനെ ഓര്‍ക്കും. അത് ഒരു താരകത്തെ കാണുമ്പോള്‍ രാവു മറക്കുന്നില്ല. വൈരുദ്ധ്യശാസ്ത്രമറിയുന്നവര്‍ക്ക് ആധുനികശാസ്ത്രവും മുതലാളിത്തവും ചേര്‍ന്ന് സൃഷ്ടിക്കുന്ന പുതിയ വ്യവസ്ഥയുടെ അനന്തരഫലങ്ങളെ കാണാന്‍ കഴിയുമായിരുന്നു. ആധുനികമായ രാസകൃഷിരീതികള്‍ മേല്‍മണ്ണിനെ നശിപ്പിക്കുകയും കൃഷിയെ തന്നെ ഇല്ലാതാക്കുകയും ചെയ്തേക്കാമെന്ന് ആകുലനാകുന്ന കാള്‍ മാര്‍ക്സും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നടത്തുന്ന ഓരോ വിജയത്തിനും അത് തിരിച്ചടി നല്‍കുന്നുണ്ടെന്നും എഴുതുന്ന എംഗല്‍സും, അവരുടെ കാലത്തെ ചരിത്രത്തില്‍ നിന്നുകൊണ്ട് മുതലാളിത്തത്തിനു മാത്രമല്ല, അത് പ്രയോഗിക്കുന്ന ശാസ്ത്രത്തിനു കൂടിയാണ് വിമര്‍ശനക്കുറിപ്പുകള്‍ എഴുതിയത്.


മനുഷ്യനെ വിജയിപ്പിച്ച ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുന്ന കവി ശാസ്ത്രത്തിന്റെ ചരിത്രത്തെ മറന്നുപോയിരുന്നു. ശാസ്ത്രം വന്നത് ഒറ്റയ്ക്കായിരുന്നില്ല. അത് മുതലാളിത്തത്തോടൊപ്പമായിരുന്നു. ശാസ്ത്രം ബൂര്‍ഷ്വാസിയുടെ മതമായിരുന്നു. ഈ മുതലാളിത്തമതമാണ്, കവി പറയുന്ന രീതിയില്‍ മനുഷ്യനെ വിജയിയാക്കിയത്. ഇത് അവനില്‍ കുറേയേറെ കളങ്കങ്ങള്‍ കൂടി നല്‍കി. ശാസ്ത്രം മനുഷ്യനും പ്രകൃതിക്കും നല്‍കിയ കളങ്കങ്ങള്‍ കാണാന്‍ കവിയെ അശക്തനാക്കിയത് വൈരുദ്ധ്യാത്മകചിന്തയുടെ അഭാവമായിരുന്നു. യാന്ത്രികഭൌതികവാദത്തിന്റെ കടന്നുകയറ്റത്തില്‍ വൈരുദ്ധ്യാത്മകതയുടെ സവിശേഷചിന്ത ശ്രദ്ധിക്കപ്പെട്ടതേയില്ല. യഥാര്‍ത്ഥത്തില്‍, പുരോഗമനകാരികളെന്നു പുകഴ് പെറ്റ കവികളെപ്പോലും നയിച്ചിരുന്നത് വൈരുദ്ധ്യാത്മക ചിന്തയായിരുന്നില്ലെന്ന്, കേവലമനുഷ്യകേന്ദ്രിതമായ യാന്ത്രികവീക്ഷണങ്ങള്‍ ആയിരുന്നുവെന്നാണ്, പഴയ കാലത്തേക്ക് കാതു നീട്ടുമ്പോള്‍ നാം കേള്‍ക്കുന്നത്.


ആധുനികശാസ്ത്രത്തിന് പുതിയ വിമര്‍ശകര്‍ എഴുതുന്ന വാക്കുകളെ കൂടി പരിഗണിക്കുക. മര്‍ദ്ദനത്തിന്റേയും ചൂഷണത്തിന്റേയും രൂപകങ്ങള്‍ കൊണ്ടാണ് ശാസ്ത്രം സ്വയം നിര്‍വ്വചിച്ചതെന്ന ഫെമിനിസ്റ്റുകളുടെ വിമര്‍ശനങ്ങളുടെ സാംഗത്യം ഇവിടെ തെളിയിക്കപ്പെടുന്നുണ്ട്. പ്രപഞ്ചത്തെ കൈയ്യിലെടുത്ത് അമ്മാനമാടുമെന്നും ഗോളങ്ങളെ പന്താടുമെന്നും താരകങ്ങളെ നര്‍ത്തനം ചെയ്യിക്കുമെന്നും പറയുന്ന കവികല്പനകളില്‍ മുതലാളിത്തശാസ്ത്രത്തിന്റെ മര്‍ദ്ദകഭാവം തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. ഇവിടെ, ഒരു പൌരസ്ത്യരാജ്യത്തിലിരുന്ന് മനുഷ്യന്‍ അജയ്യനാണെന്നും എനിക്കു മരണമില്ലെന്നും കവി പ്രഖ്യാപിക്കുമ്പോഴേക്കും പാശ്ചാത്യരാജ്യങ്ങളിലെ ശാസ്ത്രം നക്ഷത്രങ്ങളുടെ മരണത്തെ കുറിച്ചും ആദിയും അന്തവുമുളള പ്രപഞ്ചത്തെ കുറിച്ചും പറയാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍, പ്രാഥമികകണങ്ങളിലൊന്നായ പ്രോട്ടോണ്‍ പോലും നശിച്ചേക്കുമെന്ന പ്രവചനത്തിലേക്ക് അത് എത്തിച്ചേര്‍ന്നിരിക്കുന്നു. നമുക്കു വിയോജിപ്പുകള്‍ പറയാമെങ്കില്‍ തന്നെയും, നശ്വരമായ ഒരു ലോകത്തിരുന്നുകൊണ്ടാണ് തന്റെ അനശ്വരതയെ കുറിച്ച് കവി പാടിയത്. ഇന്നത്തെ കവിക്ക് എനിക്ക് മരണമുണ്ട് എന്നു പറയാതെ വയ്യ.


കൈരളി ചാനല്‍ നടത്തുന്ന മാമ്പഴം എന്ന കവിതാ മത്സരവേദിയില്‍ ലക്ഷ്മിദാസ് എന്ന പെണ്‍കുട്ടി ഈ കവിത ഹൃദയസ്പര്‍ശിയായി ചൊല്ലുകയുണ്ടായി. ഇപ്പോഴും മനുഷ്യരെ ആഹ്ലാദഭരിതരാക്കുന്നതും ആത്മവിശ്വാസമുളളവരാക്കുന്നതുമായ വരികള്‍ ഈ കവിതയിലുണ്ട്. മനുഷ്യന്റെ നേട്ടത്തിന്റേയും വിജയത്തിന്റേയും സ്ത്രോത്രം ചിലപ്പോള്‍ മന:ശുദ്ധീകരണത്തിനും ഉതകിയേക്കാം. ഈ കവിതയെ പ്രശംസിക്കുക. ഒപ്പം പരിമിതികളെ തിരിച്ചറിയുക. നാം എഴുതുന്ന പ്രശംസകള്‍, കവിതയുടെ അടിയില്‍ സൂക്ഷിച്ചുവയ്ക്കപ്പെടുന്ന ആശയലോകത്തെ കേള്‍ക്കാതിരിക്കുന്നതിനുളള മാര്‍ഗ്ഗമായി മാറേണ്ടതില്ല. *

Wednesday, September 15, 2010

കവിതയില്‍ പുതിയ വിവേകങ്ങള്‍

ഏതു നല്ല കവിയും അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ചിലതു കാണുന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ചിലതു കേള്‍ക്കുന്നു. അയാള്‍ കാണുന്നതും കേള്‍ക്കുന്നതും നമ്മുടെ ഇടയിലുളളതു തന്നെയാണ്‌. പക്ഷേ, മറ്റാരുടേയും ഇന്ദ്രിയങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത്‌ ഇയാള്‍ പിടിച്ചെടുക്കുന്നു. ഇതിനെ വ്യക്തി അനുഭവം എന്നു വിളിക്കേണ്ടതില്ല. എല്ലാ സമൂഹപ്രക്രിയകളും വ്യക്തികളിലൂടെയാണ്‌ പ്രകാശനം നേടുന്നത്‌. അപരിചിതവും നവീനവുമായ സംവേദനങ്ങള്‍ക്ക്‌ കഴിവുളളവരെ സമൂഹവും കാലവും തന്നെയാണ്‌ സൃഷ്ടിച്ചെടുക്കുന്നത്‌. ആപേക്ഷികസിദ്ധാന്തം ഐന്‍സ്റ്റൈന്റെ മാത്രം സിദ്ധാന്തമല്ലാത്തതു പോലെ, 'മടിയന്മാരുടെ മാനിഫെസ്റ്റോ' ഗോപീകൃഷ്ണന്റെ മാത്രം കവിതയല്ല. ഇവിടെ, കവി മടിയന്മാര്‍ക്കുവേണ്ടി സംസാരിക്കുന്നു. മടിയനെന്ന വാക്കിനു പുതിയ അര്‍ത്ഥം നല്‍കുന്നു. കവികളെല്ലാം മടിയന്മാരാണെന്നു പറയുന്നു. അവര്‍ ഒരു മാത്രയില്‍ അതിലുമേറെ മടിച്ചിരുന്നു്‌ കവിത കാണുന്നു. മടിയന്‍ മല ചുമക്കുന്നില്ല. അവന്‍ കാലത്തിന്റെ ഭാരത്തെ ചുമക്കുന്നു. അതുകൊണ്ടു മടിയന്മാരുടെ സംഘം ചേരല്‍ കാലത്തെ അട്ടിമറിക്കും. വ്യവസ്ഥയുടെ വേഗത്തിന്നൊപ്പം എത്താത്തതിനാലാണ്‌ മടിയനെന്ന വിളിപ്പേരെന്നു്‌ കവി കണ്ടെത്തുന്നു. ഈ ലോകത്തിലുള്ളതെല്ലാം വലിയ വേഗത്തില്‍ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ 'മടിയന്മാരുടെ മാനിഫെസ്റ്റോ' എഴുതുന്നത്‌ വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ശ്രമമാണ്‌. മടിയേയും അലസതയേയും എപ്പോഴും തിന്മയോടൊപ്പം ഗണിക്കേണ്ടതില്ലെന്ന തിരുത്തും അത്‌ പ്രതിരോധത്തിനുള്ള ആയുധമാകാമെന്ന കണ്ടെത്തലും ഈ കവിതയിലുണ്ട്‌.


കവിതയെ പറ്റി പുതിയ കവിയുടെ സ്വപ്നമെന്താണെന്ന ചോദ്യത്തിനു മുന്നില്‍ സ്വയം വിമര്‍ശനത്തിന്റെ വാക്കുകളെഴുതാനാണ്‌; തന്റെ കവിതകളുടെ ന്യായീകരണങ്ങളില്‍ മുഴുകാനല്ല, പി.എന്‍.ഗോപീകൃഷ്ണന്‍ താല്‍പര്യപ്പെട്ടത്‌. തെറ്റിയേക്കാവുന്ന വഴികളെ കുറിച്ച്‌ ദീര്‍ഘദര്‍ശിയാകാന്‍, കേവലം ഭാഷാലീലയായി മാറുന്ന കവിത അരാഷ്ട്രീയവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും കീഴ്പ്പെടുമോ എന്ന ഭീതി പ്രകടിപ്പിക്കാന്‍, കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്നു വേര്‍പെടുത്തുന്ന ലോകത്തിലെ അനീതിയെ കുറിച്ച്‌ അസ്വസ്ഥനാകാന്‍, സാങ്കേതികത അധികാരത്തിന്‌ ന്യായീകരണമാകുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ഒരു ബദല്‍ സാങ്കേതികതയായി കവിത മാറണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍.. .. ഈ കവി സന്നദ്ധനായി. സംയമനവും ആര്‍ജ്ജവവും നിറഞ്ഞ നിലപാടുകളായിരുന്നു അവ. പുതിയ കവികളില്‍ ചിലര്‍, ഉത്തരാധുനികതയുടെ രൂപലക്ഷണങ്ങള്‍ നിഘണ്ടുക്കളില്‍ നിന്നും സിദ്ധാന്തപുസ്തകങ്ങളില്‍ നിന്നും വായിച്ചറിഞ്ഞ്‌ അതിന്നനുസരിച്ച്‌ കവിത നിര്‍മ്മിച്ചപ്പോള്‍, ഇയാള്‍ കവിതക്കായി ജീവനുള്ള അനുഭവങ്ങള്‍ നേടി. നിസ്സഹായതക്ക്‌ ഇച്ഛയേക്കാള്‍ വേഗം
അതിനാല്‍ അത്‌ മനുഷ്യനോളമല്ല
മനുഷ്യന്റെ ഭാവിയോളം
വ്യാപിച്ചിരിക്കുന്നു.
എന്നിങ്ങനെ നേരിന്റെ മൂലകങ്ങളെ ആവിഷ്ക്കരിച്ചു.


നാഗരികതയുടെ കടന്നുകയറ്റത്തിന്നിടയില്‍ മനുഷ്യനു നഷ്ടമാകുന്നവയെ കുറിച്ചുളള ആകുലതകളും വിചാരങ്ങളുമാണ്‌ ഗോപീകൃഷ്ണന്റെ കവിതയുടെ കാതല്‍. പുതിയ നാഗരികതയുടെ ലോകത്ത്‌ നിലനില്‍ക്കുന്ന ഏകമൂല്യം ഉപയോഗക്ഷമതയുടേതു മാത്രമായിരിക്കുന്നു. ലാഭത്തിന്റെ കലനങ്ങള്‍ക്ക്‌ യോജിക്കുന്നവ മാത്രം അരങ്ങത്തു പ്രകാശിക്കുന്നു. ഇവിടെ, ഒരു കവിക്ക്‌ ചെയ്യാനുളളതെന്താണ്‌? അയാള്‍ തമസ്ക്കരിക്കപ്പെടു യാഥാര്‍ത്ഥ്യത്തെ തേടി യാത്രയാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ മൂല്യം വ്യാപാരമൂല്യങ്ങളുടെ ഏകമുഖം മാത്രമല്ലെന്നു പറയുന്നു. യാഥാര്‍ത്ഥ്യവും പ്രയോജനമൂല്യവും ഒത്തുപോകുന്നവയാണോയെന്ന തത്ത്വചിന്തയിലെ പ്രശ്നത്തെ 'ചാള' എന്ന കവിതയില്‍ നമുക്കു വായിച്ചെടുക്കാം. ചാളയെ കവി ജീവനോടെ കണ്ടിട്ടില്ല. വെളളത്തിലെ അതിന്റെ വാഴ്‌വിനെ കുറിച്ച്‌ കവിക്ക്‌ അറിയില്ല. ചാളയുടെ തിളങ്ങുന്ന തൊലിയും ഇരുണ്ട ചങ്കും അറിയുന്ന കവിക്ക്‌ ചാളയുടെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അറിയില്ല. യാതൊന്നിന്റേയും യാഥാര്‍ത്ഥ്യം കേവലമായി ആരും അറിയുന്നില്ലെന്നു തന്നെയാണ്‌ കവിത പറയുന്നത്‌. ഇനി അറിയുന്നതോ? അതിന്റെ പ്രയോജനത്തെ കുറിച്ചു മാത്രം. അറിവിനെ അതിന്റെ ഉപയോഗമൂല്യം മാത്രമായി ചുരുക്കുന്നതിനെതിരെ കവി, സന്ദേഹത്തിന്റെയും പ്രതിരോധത്തിന്റേയും വരികള്‍ എഴുതുന്നു.
നമ്മെ മനസ്സിലാക്കി എന്ന്‌
ചിലര്‍ പറയുന്നത്‌
വലിയൊരു പാത്രത്തില്‍
തിളയ്ക്കുന്ന എണ്ണയില്‍
വറുത്തെടുക്കാനായിരിക്കുമോ?
എല്ലാ അറിവും ഉപയോഗിക്കാന്‍ മാത്രമാകുന്ന അവസ്ഥ എത്രമാത്രം ഉചിതമാണ്? അകലുന്ന ബന്ധങ്ങളെ കുറിച്ചും ഇല്ലാതാകുന്ന സ്നേഹങ്ങളെ കുറിച്ചും കൂടി ഈ കവിത ധ്വനിപ്പിക്കുന്നു.


ഒരു പിരിയാണിയെ കുറിച്ച്‌ കവി എന്തു പറയാനാണ്‌? ഇനി ഈ സന്ദേഹമില്ല. ചക്രങ്ങളാണ്‌ മാനവരാശിയെ മുന്നോട്ടു കുതിപ്പിച്ചതെന്നു പറയുന്നവര്‍, ആധാരം നല്‍കി അവയെ പരിപാലിച്ച പിരിയാണിയെ മറന്നുപോയിരുന്നു. സ്വയം പൊളളിയും പൊടിഞ്ഞും വേഗത്തെ സംരക്ഷിച്ച പിരിയാണി ഇപ്പോള്‍ മനുഷ്യകുലത്തോട്‌ സംസാരിക്കുകയാണ്‌. അടിസ്ഥാനങ്ങളും ആധാരങ്ങളുമില്ലാത്ത ലോകത്തെ കുറിച്ചുള്ള തത്ത്വചിന്തകള്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്‌ നമ്മുടെ ചലനങ്ങള്‍ക്ക്‌ പിരിയാണി നല്‍കിയ ആധാരത്തെ കുറിച്ചു പറയാന്‍ തുനിയുന്ന കവി തന്റെ ദര്‍ശനത്തെ തന്നെയാണ്‌ പ്രഖ്യാപിക്കുന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഈ കവിതയിലെ പിരിയാണി മാറുന്നു. അത്‌ പ്രകൃതിയുടെ ഒരു തനത്‌ ഘടകം പോലുമല്ല. ഒരു മനുഷ്യസംസ്ക്കാരനിര്‍മ്മിതി. പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്ക്കാരത്തെ കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണ്‌. പിരിയാണിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവളെ കാണുന്ന കവി മനുഷ്യാദ്ധ്വാനവും സംസ്ക്കാരവും മനുഷ്യനും പ്രകൃതിക്കു തന്നെയും എതിരാകുന്ന അന്യവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. അങ്ങനെ, മനുഷ്യകുലത്തോടുളള പിരിയാണിയുടെ സംഭാഷണം വിവേകം നിറഞ്ഞ ദര്‍ശനത്തെ സ്വീകരിക്കാനുളള ആഹ്വാനമായി മാറുന്നു.


സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ച്‌ എഴുതാതെ ഗോപീകൃഷ്ണന്‍ അന്തോണി ടെറിക്കനെ കുറിച്ച്‌ എഴുതുന്നു. ബാറ്റിനെ തോക്കും പങ്കായവും ചൂലും ഗിത്താറും പതാകയുമാക്കി മാറ്റിയ അന്തോണി ടെറിക്കന്റെ ക്രിക്കറ്റില്‍ പാഡും ഗ്ലൗസും തൊപ്പിയുമില്ല. അതുകൊണ്ടു തന്നെ, അയാള്‍ തെണ്ടുല്‍ക്കറായില്ല. ഗോപീകൃഷ്ണന്റെ കവിതയിലെ അന്തോണി ടെറിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല. ഇവിടെ, ഗോപീകൃഷ്ണന്റെ കവിത പ്രാദേശികചരിത്രമെഴുതുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ബൃഹത്ഗ്രന്ഥങ്ങള്‍ക്ക്‌ രേഖപ്പെടുത്താന്‍ കഴിയാഞ്ഞതും കഴിയാത്തതും ഇവിടെ ചെറിയ വരികളില്‍ നാം വായിക്കുന്നു. ചരിത്രത്തില്‍, അറിയപ്പെടാത്തവര്‍ കവിതയിലൂടെ അറിയപ്പെടുന്നു. നാം അകപ്പെട്ടു പോയ അവസ്ഥയെ കുറിച്ചും നമ്മെ കുറിച്ചും നാം തന്നെ വിസ്മരിക്കുമ്പോള്‍, ചരിത്രത്തിന്റെ വിസ്മൃതികള്‍ക്ക്‌ ഇതു കൂടി ത്വരകമാകുന്നുവെന്നു പറയുന്നു. 'ഒരു ഓട്ടോറിക്ഷയുടെ ആത്മഗതം' എന്ന കവിതയിലും നാം വായിക്കുന്നത്‌ ചരിത്രത്തില്‍ രേഖപ്പെടാത്തവയെ കുറിച്ചാണ്‌. ചരിത്രത്തില്‍ രേഖപ്പെടാത്തവയുടെ ആത്മഗതങ്ങള്‍. നഗരത്തിന്റെ മറവില്ലാത്തസ്ഥലങ്ങളിലും പുറമ്പോക്കിലും കഴിയുന്ന ഓട്ടോറിക്ഷയാണ്‌ ഈ നഗരത്തെ ചലിപ്പിക്കുന്നത്‌.


'പതിനഞ്ചു വര്‍ഷം
ഞാന്‍
നിനക്കുവേണ്ടി കുരച്ചു. അപരിചിതര്‍ക്ക്‌
ദ്വിഭാഷിയായി. അനുയോജ്യര്‍ക്ക്‌
പൗരത്വം നല്‍കി. ടൂറിസ്റ്റുകള്‍ക്കുവേണ്ടി
നിന്നെ
മാദകമായി മാറ്റിയെഴുതി.'
എന്നാല്‍, അത്‌ എപ്പോഴും 'പടിക്കുപുറത്തായിരുന്നു', 'സിലബസ്സിനു പുറത്തായിരുന്നു'. കൂലി ചോദിക്കുമ്പോള്‍ 'സമയമായില്ലാപോലും'. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഓട്ടോറിക്ഷ മാറുന്നു.


മടിയെ പ്രതിരോധായുധമെന്ന നിലയ്ക്കു മനസ്സിലാക്കുന്ന കവി 'നുണയനി'ല്‍ നുണയുടെ സത്യം പറയുന്നു.
'ഞാന്‍ ഭാവനയുടെ ഒരു
എളിയ ഉറവിടം മാത്രം"
"സത്യമായ ഭാഷ കൊണ്ട്‌
സത്യമായ നുണ
ഞാന്‍
സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു."
കവി നുണയുടെ നന്മയെ കുറിക്കുന്ന വാക്കുകള്‍ എഴുതുന്നു. വ്യവസ്ഥാപിതത്വവും അധികാരത്തിന്റെ നൃശംസതയും എന്തിനേയും അധാര്‍മ്മികമാക്കുന്നു.;നുണയേയും.
"ആരാണ്‌ നുണയെ സ്ഥാപനമാക്കിയത്‌?
ലോകക്രമമാക്കിയത്‌?"
സത്യത്തേയും നുണയേയും സംബന്ധിച്ച നമ്മുടെ ധാരണകളെ പുതിയ വെളിച്ചത്തില്‍ കാണാനും പരിശോധിക്കാനും ഗോപീകൃഷ്ണന്റെ കവിത പ്രേരകമാകുന്നു.


അനശ്വരനാകാന്‍ കൊതിക്കുന്ന പുരുഷനെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുമ്പോള്‍ പുരുഷാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ഒരു പുതിയ നിരീക്ഷണമായി അതു മാറുന്നു. പാണ്ഡിത്യത്തെ തുളച്ചുയര്‍ന്ന കോമാളിയാണു താനെന്നു ധരിപ്പിക്കുന്ന കോമാളിയുടെ, ഷണ്ഡത്വത്തെ തോല്‍പിച്ചാണ്‌ താന്‍ വിടനായതെന്നു പറയുന്നവന്റെ വിശ്വാസമില്ലായ്മയാണ്‌ ഈ അധീശത്വവ്യവസ്ഥയെ സൃഷ്ടിക്കുന്നത്‌. പുരുഷാധിപത്യവ്യവസ്ഥക്ക്‌ പുരുഷന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഒരു വലിയ കാരണമാണെന്നു്‌ കവി പറയുന്നു. പ്രകൃതിയില്‍ തോറ്റുപോയവന്റെ അനശ്വരനാകാനുളള കൊതിയാണ്‌, സമഭാവനയെ തോല്‍പിച്ച്‌ നീചമായ അധീശത്വത്തെ സൃഷ്ടിച്ചത്‌. ഒരു പിടക്കോഴി മുട്ടയിട്ട്‌ കൊത്തി വിരിയിച്ച്‌ പരിഹരിക്കുന്ന അനശ്വരതയുടെ പ്രശ്നം അധികാരം കൊണ്ട്‌ പരിഹരിക്കാന്‍ പുരുഷന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.


'മടിയന്മാരുടെ മാനിഫെസ്റ്റോ' എന്ന സമാഹാരത്തിലെ മൂന്നിലൊന്നു കവിതകളിലും ഭാഷയെ കുറിച്ചുളള നേര്‍വിചാരങ്ങള്‍ വായിക്കാം. ഭാഷയെ കുറിച്ചും വാക്കിനെ കുറിച്ചുമുളള ചിന്തകള്‍ ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാന ഭാഗമാണ്‌. ഉറങ്ങുന്നതൊഴികെ മറ്റൊന്നും മലയാളത്തിലല്ലാതാകുന്ന മലയാളിയുടെ അവസ്ഥയെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. ദേശഭാഷ സംസാരിക്കുന്നത്‌ അപമാനകരമായി കരുതുന്ന ഒരു വലിയ മദ്ധ്യവര്‍ഗ്ഗവിഭാഗം അധിവസിക്കുന്ന ദേശത്താണ്‌ ഈ കവി വസിക്കുന്നത്‌. ഈ ദേശഭാഷയിലാണ്‌ ഇയാള്‍ എഴുതുന്നത്‌. ലോകത്തിന്റെ ഏതു കോണിലും ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ഈ ദേശത്തെ ബുദ്ധിജീവിയുടെ പക്കല്‍ പെട്ടെന്ന്‌ എത്തിച്ചേരുന്നു. ബുദ്ധിലോകത്ത്‌ അവതരിപ്പിക്കപ്പെടുന്ന എല്ലാ പുതിയ ചിന്തകളും ആദ്യം പഴകിത്തുടങ്ങുന്നത്‌ ഈ ദേശത്താണ്‌. എങ്കിലും, മൗലികമായ ചിന്തകളൊന്നും ഇവിടെ പിറക്കുന്നില്ല, മലയാളി ഇറ്റാലിയന്‍ സിനിമ കാണുകയും ഫ്രഞ്ചു നോവല്‍ വായിക്കുകയും ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍, രക്ഷ വറ്റുമ്പോള്‍, ഭാഷയുടെ വാക്കിന്‍ ഗുഹകളില്‍ തിരിച്ചെത്തുന്നവന്‍, ചിലര്‍ പണ്ടേ പ്രാണന്‍ കടഞ്ഞ്‌ കൊത്തിയ ചിത്രങ്ങള്‍ കാണുന്നു. മറ്റൊരു കവിതയില്‍, മരണത്തെ നേരിടുന്ന അക്ഷരങ്ങളെ കുറിച്ച്‌ ഈ കവി പറയുന്നു. ഭാഷയില്‍ നിന്ന്‌ ആദ്യം ഒഴിഞ്ഞുപോകുന്നത്‌ നന്മയെ വഹിക്കുന്ന അക്ഷരങ്ങളാണ്‌. ആദ്യം നന്മ വറ്റുന്നു. പിന്നെ നാശം എളുപ്പമാണ്‌. സ എന്ന അക്ഷരത്തെ കാണാനില്ലെന്ന്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. മലയാളത്തിലേക്ക്‌ നന്മയെ കൊണ്ടുവരുന്നത്‌ നടുവൊടിഞ്ഞു തകര്‍ന്നടിഞ്ഞ ഈ കീഴാളനാണ്‌. കീഴാളനായ അക്ഷരത്തെ കുറിച്ചു പറയുന്ന കവി, ഭാഷയുടെ രാഷ്ട്രീയത്തെ വര്‍ഗ്ഗരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നു. ഉയര്‍ച്ച താഴ്ചകളില്ലാത്ത മദ്ധ്യവര്‍ഗ്ഗികളാല്‍ നിബിഡമായ ഭാഷയില്‍ ഈ കീഴാളന്‍ അപ്രസക്തനാകുന്നു. എന്നാല്‍, ഈ നന്മയുടെ വാഹകന്‍ കാഴ്ചയെ നല്ല കാഴ്ചയാക്കി. കേള്‍വിയെ നല്ല കേള്‍വിയാക്കി. തന്ത്രത്തെ സ്വാതന്ത്ര്യമാക്കി. ഗന്ധത്തെ സുഗന്ധമാക്കി. മനം ആഴത്തില്‍ മനസ്സായി. സത്യവും സ്നേഹവും വന്നത്‌ ഈ അക്ഷരത്തിലൂടെയാണ്‌. സ കൊണ്ടു വിളങ്ങിയ വാക്കുകളില്‍ മറ്റ്‌ അക്ഷരങ്ങള്‍ നിരന്ന്‌ അര്‍ത്ഥലോപം വരുന്നു. വ്യാസന്‍ വ്യാജനാകുന്നു. സിന്ധു ഹിന്ദുവാകുന്നു. സമത ചമതയാകുന്നു. അധിനിവേശശക്തികളുടെ ഭാഷ നമ്മുടെ ഭാഷയിലേക്ക്‌ അതിക്രമിച്ചു കയറുന്നു. ഇത്‌ സംസ്ക്കാരങ്ങളുടെ പരസ്പരവിനിമയമല്ല. സമഭാവനയുള്ളവരുടെ പെരുമാറ്റമല്ല. കീഴടക്കാനുളള കടന്നാക്രമണമാണ്‌ .


ആദ്യത്തെ വരിയില്‍ പറ്റിയില്ലെങ്കില്‍, നിര്‍ബ്ബന്ധമായും രണ്ടാമത്തെ വരിയിലെങ്കിലും കവിത അതിഭൗതികമായി തീര്‍ന്നിരിക്കണമെന്ന വാശിയോടെ എഴുതുന്നവരുണ്ട്‌. എന്നാല്‍, കവിതയിലെ ഭൗതികതയിലാണ്‌ ഗോപീകൃഷ്ണനു താല്‍പര്യം. കവിതയില്‍ നിന്നും അതിഭൗതികതയുടെ ഭാരമൊഴിക്കാന്‍ ഇയാള്‍ വ്യഗ്രനാകുന്നു. ആപേക്ഷികതയെ വലിച്ചുനീട്ടി ആപേക്ഷികവാദമാക്കുന്ന ഉത്തരാധുനികദാര്‍ശനികപരിസരത്തില്‍ നിന്നും മാറി നിന്നു കൊണ്ട്‌ ഗോപീകൃഷ്ണന്‍ ഒരു "ഫലപ്രശ്നം" അവതരിപ്പിക്കുന്നു.
'പഴങ്ങള്‍ക്കും ഒരു
ആപേക്ഷികസിദ്ധാന്തമുണ്ട്‌.
കേവലമല്ലാത്ത ഒന്ന്‌
ഓരോ പഴത്തിലും നിറയുന്നുണ്ട്‌.'
ഈന്തപ്പഴത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇങ്ങനെയൊരു ഉത്തരത്തിലാണ്‌ അവസാനിക്കുന്നത്‌. ഇത്‌ ഭൗതികതയിലുള്ള ഉറപ്പാണ്‌. ഈന്തപ്പഴവും പഴമാണെന്ന പ്രസ്താവനയില്‍ ഈന്തപ്പഴത്തിന്റെ സവിശേഷതകളും വ്യത്യസ്തതകളും രേഖപ്പെടുന്നില്ല. "?അപ്പോള്‍, ഒരു സബര്‍ജല്ലി ആയിരിക്കുകയെത്‌ സബര്‍ജല്ലിയെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌, ഒരു ആപ്പിള്‍ ആയിരിക്കുകയെന്നത്‌ ആപ്പിളിനെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌ പറയുകയായിരിക്കും ചെയ്യുന്നത്‌??. 'പഴം' എന്നതു മാത്രമാണ്‌ അവയിലെല്ലാം ഉള്ളതായി അതു കാണുന്നത്‌.. ???. എല്ലാ ഖാനിജങ്ങളും 'പൊതുവില്‍ ഖാനിജ'മാണെ പ്രസ്താവനയില്‍ തന്റെ ശാസ്ത്രത്തെ മുഴുവന്‍ ഒതുക്കി നിര്‍ത്തുന്ന ഭൗതികശാസ്ത്രജ്ഞന്‌ അയാളുടെ ഭാവനയില്‍ മാത്രമേ ഒരു ഖാനിജശാസ്ത്രജ്ഞനായിരിക്കാന്‍ കഴിയൂ" എന്ന 'വിശുദ്ധകുടുംബ'ത്തിലെ വാക്കുകള്‍ ഓര്‍ക്കുക! ആപേക്ഷികതയെ അറിയുന്ന ഗോപീകൃഷ്ണന്റെ കവിത സാമാന്യവല്‍ക്കരണത്തെ നിഷേധിക്കുന്നില്ലതാനും.


'വസന്തത്തിന്റെ ഇക്കിളി'യില്‍ ഗോപീകൃഷ്ണന്‍ പുതിയ ലോകത്തിന്റെ ചരിത്രമെഴുതുന്നു. വസ്തുക്കളുടെ യുവത്വം കൊണ്ട്‌ സ്വതന്ത്രമായ ലോകത്തെ കുറിച്ച്‌ കവി പറയുന്നു. ഇവിടെ, ഒന്നിനും ഭാരമില്ല. പിണ്ഡമുളളത്‌ താഴ്‌ന്നുപോകാന്‍ വിധിക്കപ്പെട്ടവയാണ്‌. അതുകൊണ്ട്‌ ഭാരമില്ലായ്മ ശ്രേഷ്ഠതയായി കൊണ്ടാടപ്പെടുകയാണ്‌. അത്‌ എവിടെയും പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ചലനം ഒഴുക്കാണ്‌. ചലനത്തെ കുറിച്ചുള്ള മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒഴുക്കിനൊത്തു പോവുക. അന്ധമായി നീങ്ങുക. ശലഭജാതികള്‍ നശിച്ചുപോയത്‌ വെറുതെയല്ല. അതിനു കണ്ണുണ്ടായിരുന്നു. കാഴ്ചയുണ്ടായിരുന്നു. കാഴ്ചപ്പാടുണ്ടായിരുന്നു. അന്ധമായത്‌ മാത്രം നിലനില്‍ക്കുന്നു. ആന്ധ്യത്തെ വരിക്കുക. കാഴ്ചപ്പാടുകളില്‍ നിന്ന്‌, ദര്‍ശനത്തില്‍ നിന്ന്‌, പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന്‌ വിമുക്തമായ ലോകത്ത്‌ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ഉപഭോഗസംസ്ക്കാരത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയും അറിവും വിവേകവും അനാവശ്യമാകുകയും ചെയ്യുന്ന ലോകത്തെ കുറിച്ച്‌ ഈ കവി എഴുതുമ്പോള്‍ അത്‌ പ്രബന്ധമാകുന്നു. വ്യവഹാരങ്ങളുടെ വ്യത്യസ്തതകള്‍ നഷ്ടമാകുന്ന അനുഭവത്തിന്‌ നാം സാക്ഷികളാകുന്നു. കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്ന വ്യവച്ഛേദനത്തെ മറികടക്കാനുള്ള കവിയുടെ ശ്രമത്തിന്റെ ഭാഗമാണിത്‌. സര്‍വ്വസമ്മതം നേടുന്ന കാവ്യഭാഷക്ക്‌ നിരന്തരം പ്രഹരമേല്‍പിക്കാന്‍ ഗോപീകൃഷ്ണന്‍ ശ്രമിക്കുന്നു.


സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതയെ ന്യൂനീകരിക്കുന്ന പ്രവണതകളോട്‌ നിരന്തരം കലഹിക്കാനും അവയില്‍ നിന്നു വിടുതി നേടാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്‌. പുതിയ കവിതയിലെ അയഥാര്‍ത്ഥവിഭജനങ്ങളില്‍ ഗോപീകൃഷ്ണന്റെ കവിത ഉള്‍പ്പെടുന്നുമില്ല.  

Friday, September 10, 2010

ജനാധിപത്യവല്ക്കരണപ്രക്രിയക്ക്‌ എന്താണ്‌ സംഭവിച്ചത്‌?

അടിയന്തരാവസ്ഥ, കരിനിയമങ്ങളുടെ നിര്‍മ്മാണവും നടപ്പാക്കലും, ആസൂത്രിതമായ വംശീയ കൂട്ടക്കൊലകള്‍, ഏറ്റുമുട്ടല്‍ മരണങ്ങള്‍, തടവറയിലെ കൊലപാതകങ്ങള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളും പീഡനമുറകളും, പ്രതിരോധസംഘങ്ങളെ നിരോധിക്കല്‍ തുടങ്ങി പുറമേക്കു പ്രത്യക്ഷമാകുന്ന എല്ലാ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങളേയും സമാനസ്വഭാവമുള്ള ഇതരപ്രവണതകളേയും കുറിച്ചു പറയുന്നതിപ്പുറം ഇതിന്നടിസ്ഥാനമായ സാമൂഹികവ്യവസ്ഥയുടെ മൂല്യവ്യവസ്ഥയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക്‌ കൂടുതല്‍ പ്രസക്തിയുണ്ട്‌. ജനാധിപത്യമെന്നാല്‍ പാര്‍ലമെന്ററിവ്യവസ്ഥയാണെന്ന ന്യൂനീകരണത്തിന്‌ വലിയ ശ്രദ്ധ ലഭിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ എല്ലാ ജനാധിപത്യവിരുദ്ധമായ പ്രവണതകളേയും ചെറുത്തു തോല്‍പിക്കാന്‍ കഴിയുന്ന രീതിയില്‍ ജനാധിപത്യത്തെ കുറിച്ചുള്ള വളരെ വിശാലമായ നിര്‍വ്വചനങ്ങള്‍ പുന:സ്ഥാപിക്കപ്പെടേണ്ടതാണ്‌. പാര്‍ലമെന്ററി ജനാധിപത്യത്തിന്‌ പണാധിപത്യമാകാനും ക്രിമിനലുകളുടെ ആധിപത്യമാകാനും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെയോ സാമ്രാജ്യത്വകേന്ദ്രങ്ങളുടെയോ താല്‍പര്യാനുസൃതമുള്ള ഭരണകൂടനിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗമാകാനും കഴിയുമെന്ന്‌ ഇന്ത്യന്‍ അനുഭവങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. കൊട്ടിഘോഷിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശുദ്ധി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭകളെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പേ പിരിച്ചുവിട്ടുകൊണ്ടും മറ്റും ഇതരരീതികളിലും തെളിയിച്ചിട്ടുണ്ട്‌. ജനാധിപത്യമെന്നത്‌ വര്‍ഗ്ഗനിരപേക്ഷമായ ഒരു പ്രശ്നമല്ലെന്ന്‌ നമ്മെ വീണ്ടും ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണിത്‌. പാര്‍ലമെന്റിനെ പന്നിക്കൂടെന്നും സൊള്ളല്‍കേന്ദ്രമെന്നും വിളിച്ച ലെനിന്‍ തൊഴിലാളിവര്‍ഗ്ഗജനാധിപത്യം ബൂര്‍ഷ്വാജനാധിപത്യത്തേക്കാള്‍ പത്തുലക്ഷം മടങ്ങു മെച്ചമാണെന്നു പറഞ്ഞത്‌ ജനാധിപത്യത്തിന്റെ വര്‍ഗാടിസ്ഥാനങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു.


ചരിത്രത്തില്‍ ആധുനികജനാധിപത്യത്തെ കുറിച്ചുള്ള പ്രാഥമികസങ്കല്‍പനങ്ങള്‍ പിറന്നു വീണത്‌ ഒറ്റക്കായിരുന്നില്ല. ആധുനികജനാധിപത്യസങ്കല്‍പനങ്ങള്‍ക്ക്‌ ഐഹികതയുടേയും ശാസ്ത്രീയതയുടേയും യുക്തിചിന്തയുടേയും മൂല്യങ്ങളോട്‌ വലിയ ബന്ധമുണ്ടായിരുന്നു. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിക്കുന്ന ഘടകങ്ങളായി ഇവയോരോന്നും പ്രവര്‍ത്തിച്ചു. ഫ്യൂഡല്‍ ഉല്‍പാദനബന്ധങ്ങളെ തകര്‍ക്കുന്ന വിപ്ളവങ്ങളുമായി അതിനു ബന്ധമുണ്ടായിരുന്നു. പാട്ടവ്യവസ്ഥ അവസാനിപ്പിക്കുകയും സമഗ്രമായ ഭൂപരിഷ്ക്കരണനടപടികള്‍ ഏറ്റെടുക്കപ്പെടുകയും കൃഷിഭൂമി കര്‍ഷകനെന്ന മുദ്രാവാക്യം ഉച്ചത്തില്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമായിരുന്നു അത്‌. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിന്‌ ഭൂപരിഷ്ക്കരണപ്രവര്‍ത്തനങ്ങള്‍ ഒരു മുന്നുപാധിയായി നില്‍ക്കുന്നതു കാണാം. അതുകൊണ്ട്‌ കൃഷിഭൂമി കര്‍ഷകന്‌ എന്ന മുദ്രാവാക്യം നക്സലൈറ്റുകളുടെയോ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെയോ മുദ്രാവാക്യമല്ല, ഏതൊരു ജനാധിപത്യവാദിയുടേയും മുദ്രാവാക്യമാണ്‌. അതുകൊണ്ട്‌ ഈ മുദ്രാവാക്യത്തെ സ്വീകരിക്കാത്തവര്‍ ഏതു കമ്മ്യൂണിസ്റ്റുലേബലില്‍ പ്രത്യക്ഷപ്പെട്ടാലും അയാള്‍ ജനാധിപത്യവാദിയല്ല. കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്ക്കരണം ഭാഗികമായിരുന്നുവെന്നും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അപകടകരമാണെന്നും തിരിച്ചറിയാത്തവര്‍ക്ക്‌ കേരളസമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ തടസ്സമായി ഭവിക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനോ അവയെ ചരിത്രത്തില്‍ നിന്നും തൂത്തെറിയുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃശക്തിയാകാനോ കഴിയില്ല. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണപ്രക്രിയക്ക്‌ ഉല്‍പാദനബന്ധങ്ങളിലെ നിര്‍ണായകമായ സ്ഥാനം ഉറപ്പിക്കപ്പെടേണ്ടതുണ്ടെന്നാണ്‌ ഇതിന്നര്‍ത്ഥം.


ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളെന്ന നിലയ്ക്കല്ലാതെ തന്നെ സമൂഹത്തിന്റെ ഉപരിഘടനയില്‍ ജനാധിപത്യധ്വംസനപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്‌ ജനാധിപത്യസംസ്ക്കാരമില്ലാത്ത സമൂഹത്തെ കാണിച്ചുതരുന്നു. സാമൂഹികജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളേയും ഇപ്പോഴും ഭരിക്കുന്നത്‌ നാടുവാഴിത്ത മൂല്യങ്ങള്‍ തന്നെയാണ്. ഇവിടെ, ആചാരേതരമോ ജാതിവിരുദ്ധമോ ആയ വിവാഹങ്ങള്‍ പോലും നിഷിദ്ധമാകുകയും ഏറ്റവും യാഥാസ്ഥിതികമായ സ്ത്രീ പുരുഷബന്ധങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളും അധ:സ്ഥിതജനവിഭാഗങ്ങളും ആക്രമിക്കപ്പെടുന്നു. അഴിമതിയും അസത്യവും സാമൂഹിക ജീവിതത്തെ ഭരിക്കുന്നു. സാമൂഹികനീതിയുടെ പ്രാഥമികസങ്കല്‍പനങ്ങള്‍പോലും തുടച്ചുനീക്കപ്പെടുന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത്‌ വര്‍ഗ്ഗീയതക്ക്‌ ത്വരകമാണെതിന്റെ ഉദാഹരണവും കേരളമാണ്‌. ആധുനികകേരളം ആദ്യമായി ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്‌ കീഴ്പ്പെടുന്നത്‌ കേരളത്തിലെ ആദ്യത്തെ ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച വിമോചനസമരത്തെ തുടര്‍ന്നാണ്‌. മലയാളികള്‍ അതേവരെ ആര്‍ജ്ജിച്ചെടുത്ത ജനാധിപത്യപരമായ പൊതുമണ്ഡലത്തെ പിളര്‍ക്കുകയായിരുന്നു വിമോചനസമരം ചെയ്തത്‌. പൊതുസമൂഹത്തിന്റെ ജനാധിപത്യപരമായ ഇടപെടലുകളെ തടയുന്ന രീതിയില്‍ കേരളജനതയെ വോട്ടൂബാങ്കുകളായി വിഭജിച്ചെടുക്കുന്നതില്‍ പിന്നീട്‌ ഇവിടെ വളര്‍ന്നുവന്ന മുന്നണിരാഷ്ട്രീയം വിജയിച്ചിട്ടുണ്ടെന്നും കാണണം.


അയിത്താചാരങ്ങളുടെ പേരില്‍ ഭ്രാന്താലയം എന്നു വിളിക്കപ്പെട്ട മലയാളനാട്ടില്‍ എല്ലാ ജാതിമതസ്ഥരും ഒരുമിച്ചിരുന്നു പഠിക്കുന്ന ഒരു വിദ്യാലയസമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പില്‍ക്കാലത്ത്‌ കേരളജനതക്ക്‌ കഴിയുകയുണ്ടായി. കേരളസമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും ഫ്യൂഡല്‍മൂല്യങ്ങളും വരേണ്യാവസ്ഥയും പൊതുവിദ്യാഭ്യാസത്തിന്റെ കടന്നുവരവിനെ തടഞ്ഞിരുന്നുവെങ്കിലും ഈ കടമ്പകളെയെല്ലാം മറികടക്കുന്ന ധീരമായ ഒരു പുരോഗമന മനസ്സിനെ ആര്‍ജ്ജിച്ചുകൊണ്ടാണ്‌ നമ്മുടെ ജനത ഒരു പൊതുവിദ്യാഭ്യാസക്രമത്തെ സൃഷ്ടിച്ചെടുത്തത്‌. ചരിത്രത്തിലെ അറിയുന്നതും അറിയപ്പെടാത്തതുമായ എത്രയോ വ്യക്തികളും പ്രസ്ഥാനങ്ങളും ഇതിന്നായി അനുഭവിച്ച ത്യാഗങ്ങളും യാതനകളും അളവറ്റതാണ്‌. കേരളത്തിലെ വിദ്യാഭ്യാസമേഖല ഇപ്പോള്‍ ഈ പൊതുവിദ്യാഭ്യാസക്രമത്തിന്റെ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്‌. കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെ ത്വരിപ്പിച്ച ഒരു വലിയ ഘടകത്തിന്റെ നാശമാണിത്‌. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച കേരളസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണപ്രക്രിയയെയും മന്ദീഭവിപ്പിക്കുമെന്നു തീര്‍ച്ചയാണ്‌!


കേരളസമൂഹം നേരിടുന്ന കൊടിയ വിപത്തിനെ തിരിച്ചറിയുകയും ജാഗ്രത്തായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യണ്ട സന്ദര്‍ഭമാണിത്‌.

Sunday, September 5, 2010

ബൈബിളും സാഹിത്യവിമര്‍ശനവും

കെ.പി.അപ്പന്റെ "ബൈബിള്‍: വെളിച്ചത്തിന്റെ കവചം" എന്ന പുസ്തകത്തെ ക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രീകളും മറ്റു മതവിശ്വാസികളും വലിയ താല്‍പര്യത്തോടെയാണ്‌ സ്വീകരിച്ചത്‌. ബൈബിളിനെ കുറിച്ചുള്ള ഈ സാഹിത്യവിമര്‍ശകന്റെ പുസ്തകം പുറത്തിറങ്ങിയ നാളുകളില്‍, ഡി.സി. ബുക്സിന്റെ ഷോ റൂമുകളില്‍ ഇതു തേടി കന്യാസ്ത്രീകള്‍ എത്തിച്ചേരുന്നത്‌ നല്ലൊരു കാഴ്ചയായിരുന്നു. അപ്പന്‍ എഴുതിയ ക്രിസ്തുപുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങിക്കൊണ്ടിരുന്നു. വ്യത്യസ്തമായ ഒരു ബൈബിള്‍വായനയുടെ സുന്ദരമായ ചില മുഹൂര്‍ത്തങ്ങളെ അപ്പന്റെ പുസ്തകം സമ്മാനിക്കുന്നു. നിന്ദയുടേയും വെറുപ്പിന്റേയും ചിഹ്നമായിരുന്ന കുരിശ്‌ ക്രിസ്തുവിന്റെ രക്തം കൊണ്ടു നനഞ്ഞു പവിത്രമാകുന്നതായി ദര്‍ശിക്കുമ്പോഴും കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ഏതൊരു അമ്മയിലും ഉണ്ണിയേശുവിനെ എടുത്തു നില്‍ക്കുന്ന വിശുദ്ധമാതാവിന്റെ വിദൂരച്ഛായകളുണ്ടെന്നു പറയുമ്പോഴും ലോകം ഉള്ളില്‍ പേറിയിരുന്ന തിരിച്ചറിവുകളെ അപ്പന്‍ സൌന്ദര്യത്തികവോടെ എടുത്തു കാണിക്കുകയായിരുന്നു. മതേതരമായ ഒരു നിലപാടില്‍ നിന്നുകൊണ്ടല്ല അപ്പന്‍ ബൈബിളിനെ കുറിച്ച്‌ എഴുതിയത്‌. മതഭക്തിയുടെ അന്തരീക്ഷം അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യാപിച്ചു നില്‍ക്കുന്നത്‌ വായനക്കാരന്‍ അറിയുന്നു.


സാഹിത്യവിമര്‍ശനകലയിലെ ഉന്നതസ്ഥാനീയനായ കെ.പി.അപ്പന്‍ ബൈബിളിനെ കുറിച്ചും മേരികന്യയെ കുറിച്ചും ഓരോ പുസ്തകങ്ങള്‍ എഴുതിയെന്നത്‌ ഒരു സാമാന്യപാഠത്തെ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. നമ്മുടെ വിമര്‍ശകന്റെ വിശ്വാസജീവിതത്തോടുള്ള വലിയ വിശ്വാസത്തെ ഇത്‌ എടുത്തു കാണിക്കുന്നു. സാഹിത്യവിമര്‍ശനജീവിതത്തിലുടനീളം അദ്ദേഹം സ്വയം സംരക്ഷിച്ചു നയിച്ച വിമര്‍ശാദര്‍ശത്തിലുള്ള വിശ്വാസത്തിന്റെ ഉറവിടങ്ങളേതാണെന്ന്‌ പരോക്ഷമായി നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയായിരുന്നു ഇത്‌. അപ്പന്റെ വിമര്‍ശാദര്‍ശങ്ങള്‍ക്ക്‌ മതാത്മകതയുമായി വലിയ ബന്ധമുണ്ട്‌. കന്യാമേരിയെ കുറിച്ചുള്ള വിശുദ്ധവിശ്വാസങ്ങളെ ചോദ്യങ്ങളില്ലാതെ നമ്മുടെ വിമര്‍ശകന്‍ സ്വീകരിക്കുന്നു. മേരിയെ കുറിച്ച്‌ അപ്പന്‍ എഴുതുന്നു. "ഗര്‍ഭിണിയായിട്ടും കന്യകയായിരുന്നവള്‍, കന്യകയായി തന്നെ പ്രസവിച്ചവള്‍, അതിനു ശേഷവും കന്യകയായിരുന്നവള്‍ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി." വലിയ മതവിശ്വാസത്തിന്റെ വരികളാണ്‌ കെ.പി. അപ്പന്‍ ഇവിടെ എഴുതുന്നത്‌. കന്യാമറിയത്തിലെ വൈരുദ്ധ്യങ്ങളെ യുക്തി കൊണ്ട്‌ പരിഹരിക്കേണ്ടതാണെന്നു്‌ അപ്പന്‍ കരുതിയില്ല. ആ വൈരുദ്ധ്യങ്ങളുണര്‍ത്തുന്ന സന്ദേഹങ്ങളെ വിശുദ്ധവൈരുദ്ധ്യങ്ങള്‍ എന്ന വാക്കു കൊണ്ട്‌ മറയ്ക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. ക്രിസ്തുമാതാവിന്റെ ജീവിതത്തെ വിശ്വാസത്തിന്റെ ധീരതയായി അദ്ദേഹം പ്രകീര്‍ത്തിക്കുന്നു. ഈ വിശ്വാസം അനുകരണീയമാണെന്ന്‌ അപ്പന്‌ ഉറപ്പുണ്ടായിരുന്നു. അപ്പന്റെ വിമര്‍ശാദര്‍ശങ്ങള്‍ വിശുദ്ധമായ വിശ്വാസമായി തീര്‍ന്നതിന്‌ മറ്റു കാരണങ്ങള്‍ തിരയേണ്ടതില്ല. മതകര്‍മ്മത്തിന്റെ പരിശുദ്ധിയോടെയാണ്‌ താന്‍ ഖണ്ഡനവിമര്‍ശനത്തില്‍ മുഴുകുന്നതെന്ന്‌ അദ്ദേഹം എഴുതിയിരിക്കുന്നു.


ബൈബിളിനെ മതഗ്രന്ഥമായും സാഹിത്യകൃതിയായും കാണാമെന്ന്‌ അപ്പന്‍ എഴുതുന്നുണ്ട്‌. ബൈബിളിന്റെ മതാത്മകതയാണോ അതിലെ സാഹിതീയസൌന്ദര്യമൂല്യങ്ങളാണോ അപ്പനെ ആകര്‍ഷിച്ചത്‌? ബൈബിളില്‍ നിന്നും കെ.പി. അപ്പന്‍ എന്താണ്‌ സ്വീകരിച്ചത്‌? അപ്പന്‍ ഇവ രണ്ടിനേയും സ്വീകരിച്ചു. തന്റെ ബുദ്ധിപരമായ ജീവിതത്തെ രൂപപ്പെടുത്തിയ പ്രധാനശക്തി ബൈബിളായിരുന്നുവെന്ന്‌ അപ്പന്‍ എഴുതിയത്‌ വെറുതെയല്ല. അപ്പന്റെ ബുദ്ധിജീവിതത്തേയും വിമര്‍ശനകലയേയും നിര്‍ണ്ണയിച്ച പ്രധാന പ്രേരകശക്തി മതാത്മകതയായിരുന്നു. കെ.പി. അപ്പന്‍ യുക്തിയുടെ ആരാധകനായിരുന്നില്ല. യുക്തിപരമായ വിചിന്തനത്തിലൂടെയുള്ള അര്‍ത്ഥോല്‍പാദനം പൂര്‍ണ്ണമല്ലെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സാഹിത്യകൃതിയുടെ യഥാര്‍ത്ഥമൂല്യങ്ങള്‍ സൌന്ദര്യാത്മകതയുടേതാണെന്നു കരുതിയ അപ്പന്‍ യുക്തിവിചാരത്തിലൂടെ ഈ മൂല്യവിചാരം അസാദ്ധ്യമാണെന്നു പോലും കരുതി. മതാത്മകതയുടെ പ്രധാനലക്ഷണം അത്‌ പുസ്തകത്തില്‍ (സത്യവേദപുസ്തകത്തില്‍) എഴുതിയതിനെ പരമസത്യമായി കാണുന്നുവെന്നതാണ്‌. വിശ്വാസമാണ്‌ ഈ വീക്ഷണത്തിന്റെ പ്രധാന പ്രചോദനഘടകം. പുസ്തകത്തിനുള്ളില്‍ സത്യമെഴുതിയിരിക്കുന്നു. എല്ലാവര്‍ക്കും ഒരേ രീതിയില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന സത്യമാണത്‌. പുസ്തകത്തിന്റെ കര്‍ത്താവ്‌ പറയാനാഗ്രഹിക്കുന്നതെന്തോ അതു വായനക്കാരന്‍ ഗ്രഹിക്കുന്നു. കാലമോ ചരിത്രമോ സംസ്ക്കാരത്തിന്റെ വ്യതിരിക്തതകളോ ഭാഷയിലെ സന്ദിഗ്ദ്ധതകളോ വായനയിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന അര്‍ത്ഥത്തിന്‌ വ്യതിയാനങ്ങള്‍ വരുത്തുന്നില്ല. പുസ്തകത്തില്‍ നിന്നും വായനക്കാരന്‍ കണ്ടെടുക്കുന്ന അര്‍ത്ഥം കര്‍ത്താവിന്റെ ഏകസ്വരം തന്നെയാണ്‌. ഇവിടെ പുസ്തകത്തിന്റെ കര്‍ത്താവ്‌ ദൈവത്തെ പോലെയാണ്‌, ദൈവം തന്നെയാണ്‌. മതാത്മകതയുടെ ഈ സത്യദര്‍ശനമാണ്‌ കെ.പി. അപ്പന്റെ സാഹിത്യദര്‍ശനത്തെയും നയിക്കുന്നത്‌. അപ്പനെ സംബന്ധിച്ചിടത്തോളം ഏതൊരു ഗ്രന്ഥവും കര്‍ത്താവ്‌ ഉദ്ദേശിക്കുന്ന ഏകാര്‍ത്ഥത്തിന്റെ സ്രോതസ്സായി നിലനില്‍ക്കുന്നു. എഴുത്തുകാരന്റെ മരണത്തെ കുറിച്ചുള്ള ബാര്‍ഥിന്റെ ചിന്തകള്‍ അപ്പനെ ആകര്‍ഷിക്കാതിരുന്നത്‌ അതുകൊണ്ടാണ്‌. റൊളാങ്ങ്‌ ബാര്‍ഥിന്റെ വീക്ഷണത്തിനെതിരെ അപ്പന്‍ ലേഖനമെഴുതുകയും ചെയ്തുവല്ലോ.


കെ.പി. അപ്പന്റെ വിമര്‍ശനവഴികള്‍ ചില പ്രതിസന്ധികളെ നേരിട്ട ഘട്ടത്തിലാണ്‌ സാഹിത്യനിരൂപണത്തിന്‌ അര്‍ദ്ധവിരാമമിട്ട്‌ ബൈബിളിനെ കുറിച്ച്‌ അദ്ദേഹം എഴുതാന്‍ തുടങ്ങിയതെന്ന്‌ ഈ ലേഖകന്‍ എഴുതിയിരുന്നു. ഏതാണ്ട്‌ സമാനമായ അര്‍ത്ഥത്തില്‍ വി.സി.ശ്രീജന്‍ നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇവ തെറ്റായ നിഗമനങ്ങളായിരുന്നു. കെ.പി.അപ്പനെ സംബന്ധിച്ചിടത്തോളം ബൈബിളിനെ കുറിച്ചുള്ള എഴുത്ത്‌ സാഹിത്യവിമര്‍ശനത്തിന്റെ ഭാഗം തന്നെയയിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനകലയില്‍ സത്യവേദപുസ്തകത്തിന്റെ മതാത്മകത നിറഞ്ഞു നില്‍ക്കുന്നതു കൊണ്ടു മാത്രമല്ല ഇങ്ങനെ പറയുന്നത്‌. ബൈബിളിനെ കുറിച്ച്‌ എഴുതുമ്പോഴും സാഹിത്യത്തിന്റെ ബൃഹത് ലോകം ഇടക്കിടയ്ക്ക്‌ ഇടപെട്ടു കൊണ്ടിരുന്നു. ജെയിംസ്‌ ജോയ്സിന്റേയും ഡോസ്റ്റോവ്സ്ക്കിയുടേയും കസാന്ദ്സാക്കിസിന്റേയും കൃതികള്‍ ബൈബിളിനെ മുന്‍നിര്‍ത്തി വായിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. പഴയനിയമത്തിലെ ഇയ്യോബിന്റെ പുസ്തകം എന്ന കലാസൃഷ്ടിയുടെ കര്‍ത്താവും ഷേക്സ്പിയറും ഡോസ്റ്റോവ്സ്ക്കിയുമാണ്‌ അത്യുന്നതങ്ങള്‍ മഹത്ത്വപ്പെടുത്തിയ മൂന്നു സാഹിത്യപ്രതിഭകളെന്ന ആര്‍ച്ച്‌ ബാള്‍ഡ്‌ മക്ളീഷിന്റെ വാക്കുകളെ തന്റെ ലേഖനത്തില്‍ ഉദ്ധരിച്ചു ചേര്‍ത്ത നമ്മുടെ സാഹിത്യവിമര്‍ശകന്‍, ഇയ്യോബിന്റെ പുസ്തകത്തെ കുറിച്ച്‌ മലയാളത്തിലെ ഏറ്റവും നല്ല ലേഖനം ചമയ്ക്കുകയും ചെയ്തു. ബൈബിള്‍പഠനവും എഴുത്തും കെ.പി. അപ്പന്റെ സാഹിത്യവിമര്‍ശനസപര്യയുടെ ഭാഗങ്ങള്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ്‌ ഇവയെല്ലാം.


തന്റെ ബുദ്ധിജീവിതത്തിലുടനീളം മതാത്മകതയെ ആദര്‍ശമായി സ്വീകരിച്ച അപ്പന്‍ മതേതരത്വത്തെ സ്വാഗതം ചെയ്തുകൊണ്ട്‌ രണ്ടു ലേഖനങ്ങള്‍ എഴുതി. മതേതരത്വത്തെ കുറിച്ചുള്ള ഒരു ചര്‍ച്ച തുടങ്ങിവച്ചത്‌ അപ്പനായിരുന്നു. സാഹിത്യവിമര്‍ശനത്തിലെ മതാത്മകമായ ആദര്‍ശത്തിനും പൊതുജീവിതത്തിലെ മതേതരനിലപാടിനും ഇടയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ അപ്പനു കഴിഞ്ഞില്ല. മതം അനുഭവമായിത്തീരേണ്ടത്‌ പൊതുജീവിതത്തിലല്ല, വ്യക്തിജീവിതത്തിലാണെന്നു്‌ അദ്ദേഹം എഴുതി. ഇങ്ങനെ എഴുതുമ്പോള്‍ മുതലാളിത്തജനാധിപത്യവിപ്ളവങ്ങള്‍ നല്‍കിയ വലിയ പാഠത്തെ സ്വീകരിക്കുകയാണ്‌ അപ്പന്‍ ചെയ്തത്‌. ഈശ്വരവാദമതങ്ങള്‍ക്കും ദൈവനിന്ദകര്‍ക്കും ബൂര്‍ഷ്വാ ലോകവീക്ഷണത്തിനും കമ്മ്യൂണിസ്റ്റ്‌ ലോകവീക്ഷണത്തിനും മതേതരത്വത്തിന്റെ ആശയങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതാണെന്നു്‌ അദ്ദേഹം എഴുതി. എന്നിട്ടും മതേതരമൂല്യങ്ങള്‍ അവഗണിക്കപ്പെടുതില്‍ ഖിന്നനായി. മനുഷ്യനില്‍ സദാ സന്നദ്ധമായിരിക്കുന്ന വംശീയതയുടെ വികാരങ്ങള്‍ ഈ അവഗണനക്കുള്ള കാരണമാണെന്നു പറഞ്ഞു. മതേതരലോകവീക്ഷണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ അപ്പന്‍ തന്റെ സാഹിത്യവിമര്‍ശനകലയുടെ ആദര്‍ശമായി മതാത്മകതയെ മനസ്സു കൊണ്ടു സ്വീകരിച്ചതെന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഒരു ഉത്തരമേയുള്ളൂ. സാഹിത്യവിമര്‍ശനം അപ്പന്റെ പൊതുജീവിതത്തിന്റെ ഭാഗമായിരുന്നില്ല, വ്യക്തിജീവിതത്തിന്റെ ഭാഗമായിരുന്നു. 'വ്യക്തിപരമായത്‌ രാഷ്ട്രീയമാണ്‌' എന്ന പുതിയ മുദ്രാവാക്യം അപ്പന്‍ ഉള്‍പ്പെടെ എല്ലാ മതേതരവാദികളുടേയും സമിപനത്തെ വെല്ലുവിളിക്കുന്നുണ്ട്‌. വ്യക്തിനിഷ്ഠമായ എല്ലാറ്റിനേയും പൊതുജീവിതത്തിലേക്ക്‌ വലിച്ചു കൊണ്ടുവരാനാണ്‌ ഈ മുദ്രാവാക്യം ശ്രമിക്കുതെന്നതും അത്‌ സ്വകാര്യതയുടെ സകലലോകങ്ങളേയും അടച്ചുപൂട്ടുന്നുവെന്നും ആര്‍ക്കാണറിയാത്തത്‌? മനുഷ്യവ്യവഹാരങ്ങളിലെ സവിശേഷമണ്ഡലങ്ങളേയും ബഹുസ്വരങ്ങളേയും കുറിച്ചു പറയുന്നവര്‍ തന്നെ ഈ മുദ്രാവാക്യത്തെ അനുകൂലിക്കുന്നുവെന്നതില്‍ ചില വൈരുദ്ധ്യങ്ങളുണ്ട്‌. എല്ലാ പൊതുധാരണകളിലും പതിയിരിക്കുന്ന അധികാരത്തെ സവിശേഷമണ്ഡലങ്ങളുടെ സ്വാച്ഛന്ദ്യത്തെ തടഞ്ഞുകൊണ്ട്‌ പ്രതിരോധിക്കാനാകില്ല.


സത്യവേദപുസ്തകത്തേയും ക്രിസ്തുവിനേയും കന്യാമേരിയേയും സ്തുതിക്കുന്ന പുസ്തകങ്ങള്‍ എഴുതിയ അപ്പന്‍ ക്രൈസ്തവസഭകളുടെ അപചയം കാണാതിരിക്കുന്നില്ല. സഭ കഠിനഹൃദയം പ്രകടിപ്പിച്ച സന്ദര്‍ഭങ്ങളെ കുറിച്ച്‌ അപ്പന്‍ എഴുതുന്നു. ഡോസ്റ്റോവ്സ്ക്കി എഴുതിയ മതദ്രോഹവിചാരകന്റെ കഥ അനുസ്മരിക്കുന്നു. സ്വന്തം ശരീരത്തെ ജനങ്ങള്‍ക്കു വേണ്ടി ബലി കഴിച്ച ക്രിസ്തുവിന്റെ പുതിയ ശിഷ്യന്‍മാര്‍ സ്വാര്‍ത്ഥരക്ഷക്കായി സാധാരണക്കാരുടെ ശരീരങ്ങളെ ബലി കഴിക്കുന്നുവെന്ന മാര്‍ക്സിന്റെ വാക്കുകള്‍ എഴുതുന്നു. എന്നാല്‍, ക്രൈസ്തവസഭകളുടെ അപചയം മാനുഷികമായ പരിമിതിയാണെന്ന ഒത്തുതീര്‍പ്പില്‍ കെ.പി. അപ്പന്‍ എത്തുന്നു. ഇതിന്നായി ക്രിസ്തുവിനെ പല പ്രാവശ്യം തള്ളിപ്പറഞ്ഞ ശിഷ്യന്‍മാരുടെ കഥയെ ഓര്‍ക്കുകയും ഇതിനെക്കോളേറെ പരിമിതി മനുഷ്യന്‍ പ്രകടിപ്പിച്ചേക്കാമെന്നു്‌ കാണുകയും ചെയ്യുന്നു. കെ.പി. അപ്പന്‍ ശുദ്ധമായ ആദര്‍ശവാദത്തെ സ്വീകരിക്കാത്ത ഒരു സന്ദര്‍ഭമായിരുന്നു ഇത്‌. മനുഷ്യന്റെ ആഭിമുഖ്യങ്ങളുടെ വേരുകള്‍ ഏറെയും മതത്തിലാണെന്നു്‌ എഴുതിയിട്ടുള്ള കെ.പി.അപ്പന്‍ മതത്തോടുള്ള തന്റെ ആഭിമുഖ്യത്തെയാണ്‌ ഇവിടെ വെളിവാക്കിയത്‌. ബൈബിളിനെ കുറിച്ചുള്ള പുസ്തകത്തിന്റെ രചനയില്‍ തെളിഞ്ഞു നിന്നിരുന്നത്‌ ഇക്കാര്യം തന്നെയായിരുന്നു.

സമകാലികമലയാളം വാരികയില്‍ അപ്പന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ചത്

Wednesday, September 1, 2010

കോവിലനെ വായിക്കുക!



ജീവത് സാഹിത്യപ്രസ്ഥാനത്തിന്റേയും ആധുനികതാവാദത്തിന്റേയും ഉത്തരാധുനികതയുടേയും ഉച്ചകാലങ്ങളില്‍ എഴുത്തുകാരനായി ജീവിക്കുമ്പോള്‍ തന്നെ ആ പ്രസ്ഥാനഗണിതങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ഈ മണ്ണിന്റേയും അടിസ്ഥാനജനവിഭാഗങ്ങളുടേയും കഥ എഴുതുകയും ചെയ്ത കഥാകാരനായിരുന്നു കോവിലന്‍. പട്ടാളബാരക്കുകളിലെ നിശ്ചേതനമായ ജീവിതത്തെ കുറിച്ചും അധികാരത്തിന്റെ ബഹുരൂപമാര്‍ന്ന നൃശംസപ്രവര്‍ത്തനങ്ങളെ കുറിച്ചും പെണ്ണിന്റെ വേദനകളേയും യാതനകളേയും കുറിച്ചും വിശപ്പിനെ കുറിച്ചും എഴുതിയ കോവിലന്‍ സമൂഹത്തിലെ സവിശേഷമണ്ഡലങ്ങളിലെല്ലാം തന്റെ ശ്രദ്ധ പതിപ്പിക്കുകയും അടിസ്ഥാനവര്‍ഗത്തിന്റെ ദര്‍ശനത്തിലൂടെ അവയെ നോക്കിക്കാണുകയും ചെയ്തു. നമ്മുടെ ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വര്‍ഗരാഷ്ട്രീയത്തിനു പുറത്തെ സവിശേഷപ്രശ്നങ്ങളെ കാണുന്നതിനുള്ള ശേഷി ആര്‍ജ്ജിക്കുന്നതിനു മുന്നേ തന്നെ ഈ എഴുത്തുകാരന്‍ തന്റെ ഉള്‍പ്രേരണ കൊണ്ട്‌ ആ വഴിയെ സഞ്ചരിച്ചു തുടങ്ങിയിരുന്നു. ദലിത്‌ സാഹിത്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ സജീവമാകുന്നതിനും എത്രയോ മുന്നെ കോവിലന്‍ തട്ടകം എഴുതിക്കഴിഞ്ഞിരുന്നു. അത്‌ ഈ എഴുത്തുകാരന്റെ ദേശത്തിന്റെ കഥ കൂടിയായിരുന്നു. ദേശചരിത്രത്തെ അതിന്റെ മുഴുവന്‍ പൊലിമയിലും മലയാളഗദ്യത്തില്‍ ആദ്യമായി എഴുതുന്നത്‌ കോവിലനായിരുന്നു. ഉണ്ണിമോളുടെ കഥയെഴുതിയ 'തോറ്റങ്ങളി'ല്‍ സ്ത്രീജീവിതത്തിന്റെ അതേവരെ രേഖപ്പെടാത്ത മുഹൂര്‍ത്തങ്ങളാണ്‌ ആവിഷ്കൃതമായത്‌.


അനീതിക്കെതിരായ രോഷങ്ങള്‍ രൂക്ഷവിമര്‍ശനങ്ങളായി ഈ കഥാകാരന്റെ വാക്കുകളില്‍ അഗ്നി നിറച്ചു. ഐ.ഐ.ടിയുടെ പശ്ചാത്തലത്തില്‍ കോവിലന്‍ എഴുതിയ 'ഭരതന്‍' എന്ന നോവല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളോടൊപ്പം അതിന്റെ പ്രത്യയശാസ്ത്രോപകരണങ്ങളും വ്യവസ്ഥയുടെ മൂല്യങ്ങളെ എങ്ങനെ സംരക്ഷിക്കുകയും ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നുവെന്ന്‌ പരിശോധിക്കുന്ന മലയാളത്തിലെ ആദ്യത്തെ ആഖ്യാനമായിരുന്നു. ലൂയി ആല്‍ത്തൂസറുടേയും മറ്റും സൈദ്ധാന്തികവിശകലനങ്ങള്‍ക്ക്‌ നോവലിന്റെ ഭാഷ നല്‍കിയ ഈ കൃതി വ്യവസ്ഥയുടെ വരേണ്യമായ നീതിബോധത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്‌. എന്നാല്‍, കോവിലന്റെ രചനകളെ പട്ടാളക്കഥകള്‍ എന്നു വിളിച്ച സന്ദര്‍ഭമുണ്ടായിരുന്നു. ഈ വര്‍ഗീകരണം മലയാളിയായ കോവിലനെ മലയാളിക്കു മനസ്സിലാകുന്നില്ലെന്നു്‌ സ്ഥാപിക്കുകയായിരുന്നു. കരുത്തിന്റെ കഥാകാരന്റെ രചനകളിലെ അകംപൊരുളിനെ ഉള്‍ക്കൊള്ളാനാവാതെ ഇകഴ്ത്തലായി പരിണമിച്ച പ്രശംസയായിരുന്നു അത്‌. മലയാളസാഹിത്യത്തിന്‌ അപരിചിതമായ ചില രാഷ്ട്രീയവ്യവഹാരങ്ങളെ നോവല്‍കലയിലൂടെ ആവിഷ്ക്കരിക്കുകയായിരുന്നു താഴ്‌വരകള്‍, എ മൈനസ്‌ ബി, ഹിമാലയം തുടങ്ങിയ 'പട്ടാളക്കഥകളി'ലൂടെ കോവിലന്‍ ചെയ്തത്‌. ഹിമാലയം എന്ന നോവലില്‍ രാഷ്ട്രത്തിന്റെ പിതൃഭാവങ്ങളെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ കോവിലന്‍ അവതരിപ്പിച്ചു. മക്കളെ ജഡങ്ങളാക്കി മാറ്റുന്ന അധികാരപ്രമത്തമായ ആധുനിക രാഷ്ട്രഭരണകൂടങ്ങളുടെ പിതൃശാസനകളെ നിഷേധിക്കുന്ന ഒരു വീക്ഷണം ഈ കൃതിയിലുണ്ട്‌.


വിശപ്പിന്റെ കഥാകാരനായിരുന്ന കോവിലന്‌ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നു. അധികാരശക്തികള്‍ ആഹാരത്തെ എല്ലാക്കാലത്തും ആയുധമായി ഉപയോഗിച്ചിട്ടുണ്ട്‌. കോവിലന്‍ എഴുതി "മനുഷ്യന്‍ മൃഗമല്ല; നാല്‍ക്കാലിയല്ല, അവന്‍ രണ്ടു കാലുകളില്‍ നില്‍ക്കണം, പക്ഷേ അവന്‍ നിവര്‍ന്നു നില്‍ക്കാന്‍ പാടില്ല. നിവര്‍ന്നു നിന്നാല്‍ അവന്‍ ചോദ്യം ചോദിക്കും. എന്നേയും എന്റെ മക്കളേയും അന്നം മുടക്കി മുട്ടിക്കുന്നത്‌ ആര്‌? അവന്‍ യാതൊന്നും ചോദിക്കാന്‍ പാടില്ല. അവന്‍ മിണ്ടിപ്പോകരുത്‌. ശ്‌..... കാലാകാലത്തും അവന്‍ ഒടിഞ്ഞുതൂങ്ങി നില്‍ക്കട്ടെ'. അവന്റെ ആഹാരം നിഷേധിക്കുക." 'ജന്‍മാന്തരങ്ങള്‍' എന്ന നോവലിലെ നാലു കഥാപാത്രങ്ങള്‍; അപ്പാപ്പന്‍ കുട്ടി, അഷറഫ്‌, ഹനീഫ, യാക്കോബ്‌, ആശുപത്രിയില്‍ ചികിത്സക്കായി കിടക്കുന്ന നാലു പേരും വയറിനു രോഗം ബാധിച്ചവരാണ്‌. ഈ രോഗികളുടെ അസ്വാസ്ഥ്യവും വിശപ്പും അരിശവും ലോകത്തോടുളള വെറുപ്പും നിറച്ചുവെച്ചിരിക്കുന്ന വാക്യങ്ങള്‍ കോവിലന്‍ എഴുതി. മലയാളഭാഷയില്‍ മരണപൂജക്കുളള കീര്‍ത്തനങ്ങളും രതിയുടെ ഗായത്രികളും നിരാശാബോധത്തിന്‌ സ്തുതികളും എഴുതപ്പെട്ടിരുന്ന ഒരു കാലത്താണ്‌ കരുത്തിന്റേയും ഇരുണ്ടസൌന്ദര്യത്തിന്റേയും കഥാകാരന്‍ വിശപ്പിനെ കുറിച്ച്‌ എഴുതിയത്‌. മനുഷ്യന്‍ വിശപ്പുള്ള ജീവിയാണെന്നു പറയുന്നത്‌ അവന്റെ മഹനീയതകളെ ഇകഴ്ത്തിക്കാണിക്കലാണെന്നു ലാവണ്യവാദികള്‍ നിരൂപിച്ചുറപ്പിച്ചിരുന്ന സന്ദര്‍ഭമായിരുന്നു അത്‌. കോവിലന്റെ കൃതികള്‍ വായിച്ചാണ്‌ തങ്ങളുടെ കാഴ്ചയുടെ ദൌര്‍ബല്യങ്ങളും പരിമിതികളും അവര്‍ തിരിച്ചറിഞ്ഞത്‌.


തട്ടകത്തെ കുറിച്ച്‌, അത്‌ എത്രയോ വര്‍ഷങ്ങളായി തന്റെ മനസ്സിലുണ്ടായിരു കൃതിയാണെന്ന്‌ കോവിലന്‍ പറഞ്ഞിരിക്കുന്നു. കോവിലന്റെ മനസ്സില്‍ ഈ കൃതി ഏറെ നാള്‍ ഉറഞ്ഞു കിടന്നു. പിന്നെ എഴുതിത്തുടങ്ങിയപ്പോള്‍ ആഗ്രഹത്തിനൊത്ത്‌ നീങ്ങിയില്ല. പന്ത്രണ്ടിലേറെ വര്‍ഷങ്ങള്‍ എഴുതാനായി എടുത്തു. തന്റെ മനസ്സിലുളള കൃതി എഴുതാനാകാതെ എഴുത്തുകാരനില്‍ സംഘര്‍ഷങ്ങള്‍ നിറയ്ക്കുന്ന അവസ്ഥാവിശേഷത്തെ കുറിച്ച്‌ മലയാളി ശരിയായി കേട്ടത്‌ കോവിലന്റെ വാക്കുകളിലൂടെയായിരുന്നു. കോവിലന്‌ രചന അതിക്ളിഷ്ടമായ ഒരു പ്രവൃത്തിയായിരുന്നു. ആ തലമുറയില്‍ സൃഷ്ടിയുടെ വേദന ഏറ്റവുമേറെ അറിഞ്ഞ എഴുത്തുകാരന്‍ ഈ കഥാകാരനായിരുന്നു. ഇതിനു കാരണമുണ്ട്‌. ജീവിതം ലാഘവപൂര്‍വ്വം കോറിയിടാവുന്നതാണെന്ന്‌ അദ്ദേഹം കരുതിയില്ല. വായനക്കാരന്റെ സാമാന്യ അഭിരുചിയെ തൃപ്തിപ്പെടുത്തിക്കൊണ്ട്‌ എഴുതാന്‍ കോവിലന്‍ തയ്യാറായിരുന്നുമില്ല. എപ്പോഴും വ്യത്യസ്തതകള്‍ സൃഷ്ടിക്കാനാണ്‌ ആ പ്രതിഭ ആഗ്രഹിച്ചത്‌. കോവിലന്റെ നോവലുകള്‍ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ രചനാശില്‍പങ്ങളായത്‌ ഇങ്ങനെയാണ്‌. കോവിലന്‌ ഓരോ കൃതിയിലൂടെയും പുതിയ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഇതിന്നായി പുതിയ ഭാഷയും ശൈലിയും സൃഷ്ടിക്കപ്പെട്ടു. ഈ വൃദ്ധന്‍ എപ്പോഴും പുതുക്കിക്കൊണ്ടിരുന്നു, മലയാളത്തിലെ യൌവ്വനങ്ങള്‍ക്കൊന്നും സാദ്ധ്യമാകാതിരുന്ന കാര്യമായിരുന്നു ഇത്‌. കോവിലന്റെ രചനകളില്‍ അധികമായി എഴുതപ്പെടുന്നതിന്റെ ഭാരങ്ങളില്ല.


കോവിലന്റെ ഗദ്യം താളസമൃദ്ധമാണ്‌. തോറ്റങ്ങളിലും തട്ടകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലും ഇത്‌ ഏറെ തെളിഞ്ഞു വായിക്കാം. വാക്കില്‍ നിന്നൂയരുന്ന ദ്രാവിഡവാദ്യങ്ങളുടെ കൊഴുപ്പുറ്റ മേളത്തില്‍ വായനക്കാരന്‍ രസം പിടിച്ചു തലയാട്ടുന്നു.
"അച്ഛനും അമ്മയും കുഞ്ഞിപ്പെങ്ങളും വന്നു,
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
ഇളനീര്‍ വെട്ടി കരിക്ക്‌ കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
ഉണ്ണീരിക്കുട്ടി തുളളിനിന്നു.
കണ്ണഞ്ചിറ കിഴക്കേപ്പാട്ടെക്ക്‌ ആളെ വിട്ടു.
ഉണ്ണീരി അടങ്ങിയില്ല.
കോഴിവെട്ടി കുരുതികൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കണ്ണഞ്ചിറ പടിഞ്ഞാറേപ്പാട്ടെക്കും ആളു പോയി.
ഉണ്ണീരി അടങ്ങിയില്ല.
ആടുവെട്ടി കുരുതി കൊടുത്തു,
ഉണ്ണീരി കൈക്കൊണ്ടില്ല.
കാട്ടുമാടത്തേക്കും കടമറ്റത്തേക്കും ആളയച്ചു,
ഉണ്ണീരി പാര്‍ത്തില്ല. "


അനുഭവങ്ങളുടേയും ഭാവനയുടേയും ചരിത്രത്തിന്റേയും കൂടിച്ചേരലില്‍ ഒരു പുതിയ ഐതിഹ്യം രൂപം പൂണ്ടു വികസിക്കുകയാണ്‌. കോവിലന്‍ പാരമ്പര്യത്തെ കേവലമായി നിഷേധിക്കുന്നില്ല. തള്ളേണ്ടത്‌ തള്ളാനും കൊള്ളേണ്ടത്‌ കൊള്ളാനും ഉള്ള ശ്രമത്തിനിടയില്‍ നേരിടേണ്ടിവരുന്ന എല്ലാ സംഘര്‍ഷങ്ങളും കോവിലന്റെ കൃതിയില്‍നിന്ന്‌ വായിച്ചെടുക്കാം. വിരുദ്ധ സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട്‌ ഉഴലുന്ന ഒരു പ്രതിഭ കോവിലനിലുണ്ടായിരുന്നു. കീഴാളമായ ഒരു വര്‍ഗ്ഗനിലപാടിന്റെ ശക്തിയില്‍ ഉറച്ചു നിന്നുകൊണ്ട്‌ ഈ സംഘര്‍ഷങ്ങള്‍ ആവിഷ്ക്കൃതമായി. കലാസൃഷ്ടിയുടെ വൈരുദ്ധ്യാത്മകമായ ഉരുവം കൊള്ളല്‍; വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘര്‍ഷവും ചേര്‍ന്ന നിര്‍മ്മാണകല, കോവിലന്റെ കൃതികളില്‍ നിന്നാണ്‌ മലയാളിക്ക്‌ നേരിട്ട്‌ അനുഭവിക്കാന്‍ കഴിയുന്നത്‌. പീഡനത്തിന്നിരയായി മൃതനാകുന്ന സംഘകാലഇതിഹാസത്തിലെ നായകകഥാപാത്രത്തിന്റെ നാമത്തെ തൂലികാനാമമാക്കിയ എഴുത്തുകാരന്‍ തന്റെ വാക്കുകള്‍ കൊണ്ട്‌ എപ്പോഴും പീഡിതരോടൊപ്പം നിന്നു.


കോവിലന്‍ ഒരു നല്ല അനുവാചകനായിരുന്നു. 'ഖസാക്കിന്റെ ഇതിഹാസം' പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യമായി പ്രശംസാവചനങ്ങളുമായി എത്തിയവരില്‍ കോവിലനുമുണ്ടായിരുന്നു. മലയാളം ഒരു പുതിയ ഭാഷാശൈലിയെ അനുഭവിച്ചറിയുകയാണെന്ന്‌ അദ്ദേഹത്തിന്‌ പെട്ടെന്നു്‌ ബോദ്ധ്യപ്പെട്ടു. എന്നാല്‍, ആ കൃതി നല്‍കിയ സംവേദനക്ഷമതയിലും അഭിരുചിയിലും തറഞ്ഞുകിടക്കാന്‍ അദ്ദേഹം സ്വയം അനുവദിച്ചില്ല. 'ഖസാക്കിന്റെ ഇതിഹാസം' വിജയനെന്ന ഗ്രന്ഥകാരന്റെ മാത്രം സര്‍ഗശേഷിയെ തെളിയിച്ച കൃതിയല്ലെന്ന്‌, എങ്ങനെയൊക്കെയോ അതില്‍ തന്റെ സര്‍ഗശേഷി കൂടി വിലയിച്ചു കിടക്കുന്നുണ്ടെന്ന്‌ അവകാശപ്പെടാന്‍ കഴിയുന്ന മലയാള എഴുത്തുകാരന്‍ കോവിലന്‍ മാത്രമായിരുന്നു; അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കില്‍ കൂടി.


കോവിലന്റെ കൃതികളെ പ്രതീക്ഷിച്ചു കാത്തിരുന്ന വലിയൊരു വായനാസമൂഹം ഒരിക്കലും ഉണ്ടായിരുന്നില്ല. മാന്ത്രികയാഥാര്‍ത്ഥ്യത്തിന്റെ സൌന്ദര്യവും ശക്തിയും തേടി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ തേടിപ്പോകുകയും മാര്‍ക്കേസിന്റെ കൃതികളെ ആരാധിക്കുകയും ചെയ്ത മലയാളിയോട്‌, എന്റെ നോവലുകള്‍ വായിച്ചിട്ടില്ലേയെന്ന്‌ ഈ കഥാകാരന്‌ ചോദിക്കേണ്ടി വന്നുവെന്ന്‌ ഓര്‍ക്കുക! കോവിലനെ കുറിച്ചുള്ള വലിയ വായനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

അകം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം


കോവിലന്റെ "ഹിമാലയം" എന്ന നോവലിനെ കുറിച്ച് ഞാൻ എഴുതിയ ലേഖനം "കോവിലന്റെ ഹിമാലയക്കാഴ്ചകൾ" 
കേരളസാഹിത്യഅക്കാദമി പ്രസിദ്ധീകരിച്ച കോവിലൻ പുസ്തകത്തിലും "പ്രതിബോധത്തിന്റെ അടയാളങ്ങൾ"
(ഐ ബുക്‌സ്  - കോഴിക്കോട്)
എന്ന 
എന്റെ നോവൽപഠനങ്ങളുടെ പുസ്തകത്തിലും ചേർത്തിട്ടുണ്ട് 

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...