Saturday, February 26, 2011

നിലയ്ക്കാത്ത അര്‍ത്ഥപ്രവാഹങ്ങള്‍

അയ്യപ്പനെ കുറിച്ചു പറയാന്‍ അര്‍ഹതയുള്ളവര്‍ വളരെ കുറച്ചു പേരെ ഉണ്ടാകൂ. അല്പത്തം കൊണ്ടു പറയുകയാണ്. അയ്യപ്പന്‍ സ്വാതന്ത്ര്യത്തിന്റെ പര്യായമായിരുന്നു. അയ്യപ്പനോളം സ്വതന്ത്രരായവര്‍ കുറവാണ്. ആര്‍ക്കും കീഴടങ്ങാത്തവന്‍. അയ്ചപ്പന് സ്ഥിതതാല്പര്യങ്ങള്‍ ഇല്ലായിരുന്നു. അയാള്‍ സ്വാതന്ത്ര്യം നേടിയത് അങ്ങനെയാണ്. അയ്യപ്പന്റെ തലമുറയിലെ ചിന്താശേഷിയുള്ളവര്‍ ഒരിക്കലെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ അയ്യപ്പന്‍ തന്റെ അനാഥജീവിതത്തിലൂടെ സാക്ഷാത്ക്കരിച്ചു. വ്യവസ്ഥാപിതലോകം പരാജയമെന്നെഴുതിയ ആ ജീവിതം ഒരു കാലത്തെ യുവതയുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന ജീവിതമായിരുന്നു. സ്വാതന്ത്ര്യം ആഗ്രഹിച്ച ഒരു തലമുറയുടെ കാലമുണ്ടായിരുന്നു. ബഹുരാഷ്ട്രക്കുത്തകകള്‍ക്കു വേണ്ടി ദല്ലാളിന്റെ പണി ചെയ്യുന്നവരുടെ ജീവിതത്തെയല്ല അവര്‍ അഭിലഷിച്ചിരുന്നത്. എല്ലാ മനുഷ്യരും ഒരുമിച്ചു നടക്കണമെന്ന് ആഗ്രഹിച്ചവര്‍, ലോകത്തെ മാറ്റി മറയ്ക്കന്ന വിപ്ലവകാരികളാകണമെന്ന് ആഗ്രഹിച്ചവര്‍, ഭാഷയെ ഉഴുതുമറിക്കുന്ന രചനകള്‍ എഴുതണമെന്ന് ആഗ്രഹിച്ചവര്‍, ശരിയായ ലക്ഷ്യങ്ങളിലെത്താന്‍ മലയാളിജനത പരാജയപ്പെടുന്നതു കണ്ടപ്പോള്‍ അതു ചൂണ്ടിക്കാട്ടി മരണത്തിലേക്കു നടന്നു പോയവര്‍...അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം. അയ്യപ്പനെ വളര്‍ത്തിയെടുത്തത് ആ കാലമായിരുന്നു. അയാള്‍ പിഴച്ചു പോയതായി വ്യവസ്ഥാപിതത്വം രേഖപ്പെടുത്തിയെങ്കിലും അയ്യപ്പന്‍ തന്റെ മൂല്യങ്ങളില്‍ നിന്നു വ്യതിചലിച്ചില്ല. അയ്യപ്പന്റെ കൂടെ അന്ന് ഒരുങ്ങി നിന്നവരില്‍ പലരും കൃത്യമായി പ്രീമിയം അടക്കുന്നവരും ഹാജര്‍ നിലനിര്‍ത്തുന്നവരും ഗുമസ്തന്മാരുമായി മാറിത്തീര്‍ന്നെങ്കിലും അയ്യപ്പന്‍ തിരിച്ചു നടന്നില്ല. മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും പ്രസ്ഥാനങ്ങള്‍ വഴിമാറി നടക്കുകയും ചെയ്തപ്പോള്‍ അയാള്‍ ഒറ്റക്കു നടക്കുന്നവനായി. അയ്യപ്പന്‍ നമ്മുടെ കാലത്തെ കളങ്കമില്ലാത്ത മനുഷ്യനായി. അയാള്‍ക്ക് ആരോടും ശത്രുതയില്ലായിരുന്നു. നഗരത്തില്‍ അയ്യപ്പന്‍ ഇറങ്ങിയിട്ടുണ്ടെന്ന് പരസ്പരം വിളിച്ചു പറഞ്ഞ സുഹൃത്തുക്കളായ എഴുത്തുകാരോടും അയ്യപ്പന് വിരോധമില്ലായിരുന്നു.

നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളില്‍ നിറയെ കവിതകളുണ്ട്. അവര്‍ എഴുതുന്നില്ലന്നേയുള്ളൂ. അയ്യപ്പനെ പോലെ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍ക്കാണ്, കളങ്കമില്ലാത്തവര്‍ക്കാണ് കവിതകള്‍ എഴുതാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ മനസ്സുള്ള അയ്യപ്പനിലും നിറയെ കവിതകളുണ്ടായിരുന്നു. അയ്യപ്പന് കവിത സ്വാതന്ത്ര്യമായിരുന്നു. അയ്യപ്പന്‍ തന്റെ ജീവിതത്തിലുടനീളം തന്നോടൊപ്പം കൊണ്ടുനടന്ന സ്വാതന്ത്ര്യത്തില്‍ നിന്നാണ് അയാളുടെ കവിതകള്‍ പിറന്നത്. എപ്പോഴും സ്വാതന്ത്ര്യത്തെ തിരയുകയും അനുഭവിക്കുകയും ചെയ്തിരുന്ന അയ്യപ്പന്‍ കവിതയെ അന്വേഷിക്കുകയും അനുഭവിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും അയാള്‍ കവിതക്കായി മാറ്റിവച്ചു. യാത്രക്കിടയില്‍, മദ്യപാനത്തിന്നിടയില്‍, വര്‍ത്തമാനം പറയുന്നതിന്നിടയില്‍ അയാള്‍ കവിതകളെഴുതി. ബസ്സിലെ മയക്കത്തിന്നിടയില്‍ ഒരു വാക്കു വന്ന് അയാളെ വിളിച്ചുണര്‍ത്തി. അയ്യപ്പന്റെ ഉടുപ്പിന്റെ കീശയിലോ കൈവെള്ളക്കിടയിലോ ചുരുട്ടിപ്പിടിച്ച ചെറിയ കടലാസുതുണ്ടുകളുണ്ടായിരുന്നു. അതില്‍ കുറിച്ചിട്ട കുറേ വാക്കുകളും. അയാള്‍ എപ്പോഴും കവിതയുടെ പണിപ്പുരയിലായിരുന്നല്ലോ. അയ്യപ്പനില്‍ കവിത യാദൃച്ഛികതയുടെ പര്യായമായി മാറി. കവിത അനിവാര്യമാണെന്ന് ജീവിതംകൊണ്ടു തെളിയിച്ച കവി അതു നിര്‍മ്മിച്ചത് യാദൃച്ഛികതകളില്‍നിന്നായിരുന്നു.

ഇവന്റെ കവിത ലളിതമായ വാക്കുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. സുഹൃത്കവികള്‍ കഠിനബിംബങ്ങളെ നോറ്റു കൊണ്ടിരുന്നപ്പോള്‍ ഇയാള്‍ ലാളിത്യം നിറഞ്ഞ പദക്കൂട്ടുകളുണ്ടാക്കി. അയ്യപ്പന്റെ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന വാക്കുകളെ ശ്രദ്ധിക്കുക! ജലം, രക്തം, പച്ച, മരം, മരണം, പ്രേമം, കല്ല്, വെയില്‍, ഇല, സൂര്യന്‍, രാത്രി, സ്വപ്നം, ചെമപ്പ്, വേനല്‍, കാട്, പക്ഷി, മാനം, തൂവല്‍...ചെറിയ വാക്കുകളില്‍ ഇയാള്‍ തന്റെ ജീവിതവ്യാഖ്യാനങ്ങള്‍ നിറച്ചു വച്ചു. പിന്നെയും പിന്നെയും പ്രണയത്തേയും മരണത്തേയും കുറിച്ച് എഴുതിയിട്ടും ഈ കവിക്ക് മതിയായിരുന്നില്ല. ജ്ഞാനം കെട്ട മൃഗനഖത്താല്‍ തന്റെ പ്രണയസംജ്ഞ പിഴച്ചു പോകരുതെന്ന് ഇയാള്‍ എപ്പോഴും ആഗ്രഹിച്ചു കൊണ്ടിരുന്നു

 അയ്യപ്പന്റെ കവിതയില്‍ ഞാന്‍ മൂന്നു കവിരൂപങ്ങളെ കണ്ടെത്തുന്നു. ആദ്യത്തേത് ശിരസ്സു കത്തിയൊലിച്ച് തീര്‍ന്നുപോകുന്ന മെഴുകുതിരിയായ മനുഷ്യരൂപമാണ്.

ഭൂമിയെ വെറുക്കാത്ത സ്നേഹിത
മുജ്ജന്മത്തിന്‍ കാമിനി
കാണൂയെന്റെ
കാട്ടുതീ കത്തും മുഖം"

പിന്നെ, തെരുവില്‍ ആരെയൊക്കെയോ പിടിച്ചുനിര്‍ത്തി തത്ത്വവിചിന്തനം നടത്തുന്ന പുതിയ സോക്രട്ടീസിനെ കാണുന്നു.

ആത്മബോധം നഷ്ടപ്പെട്ടവന്
ഏതു ഭാഷയില്‍
ആരു ചരിത്രം നിര്‍മ്മിക്കും”

പ്രണയിനിയുടെ കൈപിടിച്ച് ജീവിതകാമനകള്‍ കത്തിയെരിയുന്ന മഹാവിപിനത്തിലേക്ക് ഓടിക്കയറുന്ന ഒരു പുരുഷനെ കൂടി കാണുന്നു.

"നന്ദിനീ
നമുക്കൊരു കൊടുങ്കാറ്റായി തീരാം.
മന്ദമാരുതന്‍ വേണ്ട.
കാറ്റിന്റെ കൂരമ്പാവാം"

ഈ മൂന്നു ചിത്രങ്ങളില്‍ നിന്നും വായിച്ചു തീരാനാകാത്ത, ഒരിക്കലും നിലക്കാത്ത അര്‍ത്ഥങ്ങള്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.

Sunday, February 20, 2011

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കൊരു വിമര്‍ശനം

ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായ രീതിയില്‍ നമ്മുടെ സാമൂഹികാവസ്ഥയെ ബാധിച്ചിട്ടുണ്ട്‌. സ്വയം വിമര്‍ശിക്കാനും സ്വയം നവീകരിക്കാനുമുള്ള മാര്‍ക്സിസത്തിന്റെ ശേഷി മാര്‍ക്സിസ്റ്റു ലേബലുകളുള്ള നമ്മുടെ പ്രസ്ഥാനങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. വ്യവസ്ഥാപിതത്വത്തിനു കീഴടങ്ങാന്‍ വിസമ്മതിക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും വരട്ടുതത്ത്വവാദപരമായ കേവലസമീപനങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ലെനിനിസ്റ്റുകളോ സ്റ്റാലിനിസ്റ്റുകളോ മാവോയിസ്റ്റുകളോ ആകാനുള്ള തിരക്കില്‍ അവര്‍ കമ്മ്യൂണിസ്റ്റുകളാകാതിരിക്കുന്നു. ബാഹ്യഇടപെടലുകളേയും ഗൂഢാലോചനാസിദ്ധാന്തത്തേയും അവസരത്തിലും അനവസരത്തിലും കാരണങ്ങളായി കണ്ടെത്തുന്നവര്‍ സ്വയം ഉള്ളിലേക്കു നോക്കാനും ആന്തരികപ്രശ്നങ്ങളെ മാര്‍ക്സിയന്‍ വിശകലനരീതിയുടെ ശാസ്ത്രീയത കൊണ്ട്‌ പരിശോധിക്കാനും സന്നദ്ധരാകുന്നില്ല. സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും മണ്ഡലങ്ങളിലുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ച്‌ ഈ പ്രസ്ഥാനങ്ങള്‍ ഉത്സുകമാകുന്നില്ലെന്നു മാത്രമല്ല, പഴയ കാര്യങ്ങള്‍ ചര്‍വ്വിതചര്‍വ്വണം ചെയ്യുന്നതിന്നപ്പുറത്തേക്ക്‌ ചര്‍ച്ചകളൊന്നും എത്തിച്ചേരുന്നില്ല. അധികാരസ്ഥാപനങ്ങളേയും പ്രത്യയശാസ്ത്രത്തേയും കുറിച്ച്‌ പുതിയ ഇടതുപക്ഷചിന്തകര്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ക്കു മുഖം നല്‍കാതിരിക്കുകയും വര്‍ഗ്ഗസര്‍വ്വാധിപത്യത്തെ കുറിച്ചുള്ള സങ്കല്‍പനങ്ങളേയും ഭരണകൂടത്തെ കുറിച്ചുള്ള പഴയ നിര്‍വ്വചനങ്ങളേയും ഏകപക്ഷീയമായി പിന്‍പറ്റുന്നത്‌ തുടരുകയും ചെയ്യുന്നു. സാംസ്ക്കാരികരംഗത്തെ ഇടതുപക്ഷപ്രവര്‍ത്തനം ഇപ്പോഴും പ്രശ്നസങ്കീര്‍ണ്ണമായ മണ്ഡലമാണ്‌. ഷഡനോവും ലൈസങ്കോയും ഇപ്പോഴും ആദര്‍ശദൈവങ്ങളായി തുടരുന്നു. ഏതൊരു വ്യവഹാരത്തിനും ഇതര വ്യവഹാരങ്ങളില്‍ നിന്ന് അതിനെ മാറ്റിനിര്‍ത്തുന്ന ചില സവിശേഷമൂല്യങ്ങളുണ്ടെന്നും ഈ സവിശേഷമൂല്യങ്ങളാണ്‌ അവയെ വ്യതിരിക്തമാക്കുതെന്നും ഇത്തരം വ്യതിരിക്തമൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഓരോ വ്യവഹാരവും വികലനങ്ങള്‍ക്കു വിധേയമാകേണ്ടതെന്നും ഉറപ്പിക്കാന്‍ ഇടതുപക്ഷസാംസ്ക്കാരികപ്രവര്‍ത്തനത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. സാഹിത്യത്തെ സാഹിതീയമൂല്യങ്ങള്‍ കൊണ്ടും ശാസ്ത്രത്തെ അതിന്റെ തനതായ മൂല്യങ്ങള്‍ കൊണ്ടുമാണ്‌ പരിശോധിക്കേണ്ടതെന്നാണ്‌ ഇതിന്നര്‍ത്ഥം. ഇങ്ങനെ ഒരു സമീപനം സ്വീകരിക്കാന്‍ സാഹിത്യത്തിന്റെയോ ശാസ്ത്രത്തിന്റെയോ സാമൂഹികമായ മാനങ്ങളെ നിഷേധിക്കേണ്ടതുമില്ല. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയെയല്ല, പുസ്തകത്തിലെഴുതിയതിനെ യാന്ത്രികമായി ഉദ്ധരിക്കുന്ന മതാത്മകതയെ തന്നെയാണ്‌ ഇടതുപക്ഷവും കയ്യാളുന്നതെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. മുഖ്യഇടതുപക്ഷപ്രസ്ഥാനങ്ങളെന്നു വിവക്ഷിക്കപ്പെടുന്നവയെല്ലാം തന്നെ വ്യവസ്ഥാപിതത്വത്തിനു പൂര്‍ണ്ണമായും കീഴടങ്ങുകയും വ്യവസ്ഥാവിരുദ്ധമായ ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ സംശയദൃഷ്ടിയോടെയും ചിലപ്പോള്‍ ആക്രാമകമായും നേരിടുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്‌.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...