Saturday, January 13, 2018

ചെണ്ട

ബാലചന്ദ്രന്‍ ചുള്ളിക്കാട് മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ചെണ്ട എന്ന കവിതയെ കുറിച്ച് എന്‍.പി, വിജയകൃഷ്ണന്‍ എഴുതിയ ഒരു ലേഖനം ഈ ലക്കം കലാപൂര്‍ണ്ണ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലേഖനത്തോടു പ്രതികരിക്കാനുള്ള ഒരു ശ്രമമാണ് ഈ കുറിപ്പ്.
ബാലചന്ദ്രന്റെ കവിത പൂര്‍ണ്ണമായും ആ ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആദ്യം കവിത വായിക്കുക.

ചെണ്ട

ചെണ്ട പറഞ്ഞു പശുവായിരുന്നു ഞാന്‍
പണ്ടു ഗോപാലകവേണു സംഗീതത്തില്‍
സല്ലീനയാകവേ, വായില്‍ച്ചവയ്ക്കുന്ന
പുല്ലുണ്ടയൂര്‍ന്നതറിയാതെ നിന്നവള്‍
ഒന്‍പതുദ്വാരവും പൊത്തിയെന്നെക്കൊന്നും
എന്റെ വപയെടുത്തും സ്വര്‍ഗകാമികള്‍
രണ്ടു മൂവായിരത്താണ്ടുകള്‍ക്കപ്പുറം
ഉണ്ടാക്കി സംസ്കാരഭദ്രമാം ഭാരതം
എന്റെ വംശത്തിനെ ത്രാണനം ചെയ്യുവാന്‍
സ്വന്തം കഴുത്തു പകരമായ് നീട്ടിയ
ബന്ധുരാകാരന്‍ തഥാഗതന്‍ കാരുണി
അന്ധകാരത്തെജ്ജയിച്ച തോജോമയന്‍
വിന്ധ്യഹിമാചല ഗംഗാതടങ്ങള്‍ തന്‍
സാന്ധ്യസ്മരണയില്‍ നിന്നേ മറഞ്ഞുപോയ്
പാവമാം പുല്ലു ഞങ്ങള്‍ക്കിരയാകുന്നു.
പായും പുലിക്കിരയാകുന്നു ഞങ്ങളും
കാടര്‍ കെണിയില്‍ കടുവയെ കൊല്ലുന്നു.
കാടരോ കാലദംശത്തിലൊടുങ്ങുന്നു.
ജീവികളൊക്കെയും ജീവികളെത്തിന്നു
ജീവിച്ചു പോകുന്നു ഭൂമിയിലിപ്പൊഴും
എങ്കിലും പൈത്തോലുരിക്കും പറയന്റെ
സങ്കടം കാലമൂര്‍ത്തിയ്ക്കു നേദിക്കുവാന്‍
അന്തിക്കു നാടിന്നബോധ ലോകങ്ങളില്‍
നൊന്തുമുഴങ്ങും പറച്ചെണ്ടയാണു ഞാന്‍.

ഈ കവിതയില്‍, ചെണ്ട കഥ പറയുകയാണ്. പശുവായിരുന്ന നാള്‍ മുതലുള്ള കഥ. ചെണ്ട പശുവിന്റെ തോലു കൊണ്ടുണ്ടാക്കിയതാണല്ലോ. ഗോപാലകവേണുവില്‍ നിന്നുതിരുന്ന ഗാനം കേട്ട് വിസ്മൃതിയിലാണ്ടു പോയ ദിനങ്ങളെ അത് ഓര്‍ക്കുന്നു. യാഗശാലകളില്‍ വപയെടുക്കാനായി ശ്വാസം മുട്ടിച്ചു കൊന്ന നാളുകളെ ഓര്‍ക്കുന്നു. (അങ്ങനെയത്രേ ഭാരതസംസ്കാരം ഉണ്ടാക്കപ്പെട്ടത്) ഈ ക്രൂരതക്കെതിരെ കരുണയുമായി വന്നു പശുക്കഴുത്തിന്റെ സ്ഥാനത്തു സ്വന്തം കഴുത്തു വച്ച തഥാഗതനെ ഓര്‍ക്കുന്നു. ആ കരുണ ഇന്നു മറയ്ക്കപ്പെട്ടിരിക്കുന്നുവെന്നു പറയുന്നു, ഇങ്ങനെ പറയുമ്പോള്‍ ശ്വാസം മുട്ടിച്ച് വപയെടുക്കുന്ന ക്രൌര്യം നിലനില്‍ക്കുന്നുവെന്നു ധ്വനിക്കുന്നുമുണ്ട്. ലോകസ്ഥിതിയെ എഴുതുകയാണ് തുടര്‍ന്നുള്ള വരികളില്‍.
പിന്നെ, ചെണ്ട അതിന്റെ സ്വത്വം വ്യക്തമാക്കുന്നു. പശുവിന്റെ തോലുരിക്കേണ്ടി വരുന്ന പറയന്റെ സങ്കടമാണ് തന്നില്‍ നൊന്തുമുഴങ്ങുന്നതെന്ന് ചെണ്ട പറയുന്നു. താന്‍ പറച്ചെണ്ടയാണെന്ന്, പറയന്റെ ചെണ്ടയാണെന്നു പറയുന്നു. ബാഹ്യയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചാല്‍ സമകാലത്തെ പശുരാഷ്ട്രീയത്തെ, ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ...ഒക്കെ മനസ്സിലേക്കു കൊണ്ടുവരുന്ന വരികളാണിത്. അവര്‍ണ്ണരുടെ രാഷ്ട്രീയമാണ് ഈ കവിതയുടെ ഒന്നാം പാഠം. ഞാന്‍ ഈ കവിതയെ അങ്ങനെയാണ് വായിക്കുന്നത്.


ഇനി, എന്‍.പി. വിജയകൃഷ്ണന്‍ ഈ കവിതയെ വായിക്കുന്നത് ശ്രദ്ധിക്കുക.
‍വിജയകൃഷ്ണന്റെ നിരൂപണത്തില്‍ ചെണ്ട തായമ്പകയായി മാറുന്നു. പറച്ചെണ്ട എന്ന കവിവാക്യത്തെ അദ്ദേഹം സ്വീകരിക്കുന്നതേയില്ല. ആദ്യത്തെ നാലുവരികളില്‍ അദ്ദേഹം കണ്ടെത്തുന്നത് തായമ്പകയെ വേണുഗാനമാക്കിയ പല്ലാവൂര്‍ അപ്പുമാരാരുടെ കൊട്ടുശൈലിയെയാണ്. ഒമ്പതുദ്വാരവും പൊത്തി പശുവിനെ കൊല്ലുന്നതായി പറയുന്ന അടുത്ത നാലുവരികളില്‍ ചിതലി രാമമാരാരുടെ കോലിന്റെ ഘനത്തെ വിജയകൃഷ്ണന്‍ അനുഭവിക്കുന്നു! പിന്നീടുള്ള ആറു വരികള്‍ പല്ലാവൂര്‍ കുഞ്ഞുകുട്ടമാരാരുടെ ശൈലിയോട് ഇണങ്ങിനില്‍ക്കുന്നതായി അദ്ദേഹം പറയുന്നു. 'ബന്ധുരാകാരന്‍ തഥാഗതന്‍ കാരുണി' എന്ന വരികള്‍ മാരാരുടെ ഒരു എണ്ണത്തേയും അതിന്റെ തേജസ്സിനെയും ഓര്‍മ്മിപ്പിക്കുന്നതായി എഴുതുന്നു.
'പാവമാം പുല്ലു ഞങ്ങള്‍ക്കിരയാകുന്നു.
പായും പുലിക്കിരയാകുന്നു ഞങ്ങളും
കാടര്‍ കെണിയില്‍ കടുവയെ കൊല്ലുന്നു.
കാടരോ കാലദംശത്തിലൊടുങ്ങുന്നു.' എന്ന വരികള്‍ പൂക്കാട്ടിരി ദിവാകരപ്പൊതുവാളിന്റെ തായമ്പകപ്രയോഗങ്ങള്‍ക്കു സമാനമാണെന്നു നിരൂപിക്കുന്നു. ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍, മലമക്കാവ് ശൈലീകാരനായ തൃത്താല കേശവപ്പൊതുവാള്‍ എന്നിവരെയാണ് അവസാനവരികളില്‍ എന്‍.പി. വിജയകൃഷ്ണന്‍ കണ്ടെത്തുന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ പറയുന്ന വേദന കൊണ്ടു മുഴങ്ങുന്ന പറയന്റെ ചെണ്ടയെ നിരൂപകന്‍ തന്റെ ലേഖനത്തിലൊരിടത്തും പരാമര്‍ശിക്കുന്നതേയില്ല. അവര്‍ണ്ണന്റെ വേദന കൊണ്ടു രചിക്കപ്പെട്ട കവിതയെ വളരെ സവര്‍ണ്ണമായ തായമ്പകമേളമായി വിജയകൃഷ്ണന്‍ വായിച്ചെടുക്കുന്നു. പശുവിന്റെ ചോരയും ദളിതന്റെ വേദനയും രാജ്യത്തിന്റെ ചരിത്രവും ഈ സവര്‍ണ്ണലാവണ്യാന്വേഷണത്തില്‍ മറഞ്ഞില്ലാതാകുന്നു. അവര്‍ണ്ണനെ ഇല്ലാതാക്കാന്‍ അവന്റെ ചരിത്രം കൊണ്ടു രചിച്ച കവിതയെ തന്നെ ഉപയോഗിക്കുന്ന സവര്‍ണ്ണ പ്രത്യയശാസ്ത്രം വിജയകൃഷ്ണന്റെ കാവ്യനിരൂപണത്തില്‍ നന്നായി തിളങ്ങി വിളങ്ങി നില്‍ക്കുന്നു. ഹാ! കഷ്ടം.

2 comments:

Asokan said...

ശരിയായ വിശകലനം.

Raj Mohan said...

In his book "Sebastian and Sons", T. M Krishna writes about the Dalit "mridangam" makers. The Kalakshetra Foundation had to cancel the book launch fearing violent opposition from the casteists Hindus.
The "savarnas" now meddle with impunity in the cultural, social, historical and political spheres in our country.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...